ശ്രീനഗർ: അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് 16 തീർത്ഥാടകർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജമ്മു – ശ്രീ നഗർ ദേശീയപാതയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ദുന്തത്തിൽ പ്രധാനമന്ത്രി നരേന്ദമോദി ദുഖം രേഖപ്പെടുത്തി.
ഔദ്യോഗിക അമർനാഥ് യാത്രാ സംഘത്തിൽ പെട്ട വാഹനമാണ് അപകടത്തിൽ പെട്ടത്. ജമ്മുകശ്മീരിലെ റംബാൻ ജില്ലയിൽ ജമ്മു ശ്രീ നഗർ ദേശീയപാതയിൽ വച്ചായിരുന്നു അപകടമുണ്ടായത്. 46 ഓളം തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ് ദേശീയപാതയ്ക്ക് വശത്തുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
ഉടൻ തന്നെ സൈന്യം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. സൈന്യത്തിലെ ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു ഗുരുതരമായി പരിക്കേറ്റ 19 പേരെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് തന്റെ ചിന്തയെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര ആഭ്യനതരമന്ത്രി രാജ് നാഥ് സിംഗ് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. അപകട സ്ഥലത്ത് ഇപ്പോഴു രക്ഷാ പ്രവർത്തനം തുടരുകയാണ്.