ന്യൂഡൽഹി: ഭാരതത്തിന്റെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനൊരുങ്ങി രാജ്യം. രാവിലെ 10മുതൽ വൈകുന്നേരം 5വരെയാണ് വോട്ടെടുപ്പ്. എംപിമാർക്ക് പാർലമെന്റിലും എംഎൽഎമാർക്ക് നിയമസഭകളിലും വോട്ട് രേഖപ്പെടുത്താം. പോരാട്ടത്തിനുള്ള സാധ്യത ഇല്ലാതാക്കി നിലവിൽ എൻഡിഎ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദിന് മികച്ച മുൻതൂക്കം. 70 ശതമാനത്തോളം വോട്ട് വാങ്ങി രാം നാഥ് കോവിന്ദ് വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മാസങ്ങൾ നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കും ചരടുവലികൾക്കും ഇന്നലത്തോടെ അവസാനമായി. രാജ്യത്തിന്റെ പ്രഥമപൗരനെ തെരഞ്ഞെടുക്കാൻ ഭാരതം ഒരുങ്ങികഴിഞ്ഞു. തെരഞ്ഞെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ പൊതു ജനങ്ങൾക്ക് അവസരമില്ലെങ്കിലും വാശിയോടെയാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനേയും നോക്കിക്കാണുന്നത്.
കണക്കുകൂട്ടലുകളും വാഗ്ദാനങ്ങളും യാദാർഥ്യമാകുമോയെന്നറിയാനുള്ള ആകാംഷ. തെരഞ്ഞെടുപ്പിനിനി നിമിഷങ്ങൾ മാത്രം ശേഷിക്കേ രാഷ്ട്രീയ കരു നീക്കങ്ങൾക്കൊടുവിൽ ഒരു പോരാട്ടം ശേഷിക്കുന്നില്ല എന്നതാണ് വസ്ഥുത.
സമകാലിക രാഷ്ട്രീയ സമവാക്യങ്ങളെ അന്വർത്ഥമാക്കിയ സ്ഥാനാർത്ഥി. പ്രഖ്യാപനത്തോടെ തന്നെ എൻഡിഎ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് വിജയമുറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ നിരയിലെ പ്രബലനായ നിതീഷ് കുമാറിനെ സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ തന്റെ നേതൃ പാടവം ഒരിക്കൽകൂടി തെളിയിച്ചു. പ്രത്യാശയ്ക്ക് പോലും വകയില്ലാതെയാണ് മീരാകുമാറിനെ മുൻ നിർത്തി കോൺഗ്രസ്സ് വോട്ടെടുപ്പിനെത്തുന്നത്.
നിലവിലെ സ്ഥിതി വച്ചു നോക്കുമ്പോ 70 ശതമാനത്തിലധികം വോട്ട് നേടി എൻഡിഎ വിജയിക്കുമെന്നാണ് വിലയിരുത്തുന്നത്. കരു നീക്കങ്ങൾക്കൊടുവിൽ ബിജെപി, ശിവസേന, ടിഡിപി, അകാലിദള്‍, എല്‍ജെപി, പിഡിപി, ആര്‍എല്‍എസ്പി, ബിപിഎഫ്, എന്‍പിഎഫ്, എജിപി എന്നിവയ്ക്ക് പുറമെ ജെഡിയു, അണ്ണാ ഡിഎംകെയിലെ രണ്ടു വിഭാഗവും അടക്കം ഭരണ പക്ഷത്തെ പിന്തുണച്ചുകഴിഞ്ഞു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, സിപിഎം, ആര്‍ജെഡി തുടങ്ങിയവരുമായി അശക്തമാണ് പ്രതിപക്ഷ നിര. പാർലമെന്റ് സമ്മേളനത്തിൽ വോട്ടെടുപ്പ് പൂർത്തിയാക്കി വ്യാഴാഴ്ച്ച ഫലമറിയും.