ന്യൂഡൽഹി : പാക് അധീന കശ്മീരിലെ പൗരന് ഇന്ത്യയിൽ ചികിത്സയ്ക്ക് വരാൻ പാകിസ്ഥാന്റെ സമ്മതം ആവശ്യമില്ലെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് . പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് . അത് പാകിസ്ഥാൻ അന്യായമായി കൈവശം വച്ചിരിക്കുകയാണ് .
അവിടുത്തെ പൗരന് ഇന്ത്യയിൽ വരാൻ പാകിസ്ഥാന്റെ കത്ത് വേണ്ടെന്നും ഇന്ത്യ അനുവാദം നൽകാമെന്നും സുഷമ ട്വീറ്റ് ചെയ്തു. പാക് അധീന കശ്മീരിലെ ഒസാമ അലിയാണ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്ത്യയിലേക്ക് വരാൻ അനുവദിച്ച് കൊണ്ടുള്ള കത്ത് നൽകുന്നില്ല എന്ന് സുഷമ സ്വരാജിനെ അറിയിച്ചത് . ഇതിന് മറുപടിയായാണ് സുഷമയുടെ പരാമർശം.
പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിൽ ചികിത്സയ്ക്ക് വരാൻ അവരുടെ വിദേശകാര്യ വകുപ്പിന്റെ കത്ത് നിർബന്ധമാണെന്ന് സുഷമ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സർതാജ് അസീസിന്റെ കത്തുണ്ടെങ്കിൽ അപ്പോൾ തന്നെ വിസ നൽകുമെന്നും സുഷമ പ്രഖ്യാപിച്ചിരുന്നു . ഇതിനിടെയാണ് പാക് അധീന കശ്മീരിലെ ഒസാമ അലി ചികിത്സയ്ക്ക് വരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചത്.