ന്യൂഡൽഹി : എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാഷ്ട്രം. വിപുലമായ ആഘോഷ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
നാളെ രാജ്യം 70-)0 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വിപുലമായ ആഘോഷമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുക. ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പൂർണ വേഷത്തിലുള്ള പരിശീലന പരിപാടികളും നടന്നു. നാളെ ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായാണ് പരിശീലനം നടത്തിയത്. രാഷ്ട്രപതി ഭവൻ, പാർലമെൻറ്, തുടങ്ങിയ സ്ഥലങ്ങളെല്ലാം വൈദ്യുത ദീപാലങ്കാരങ്ങളാൽ മുഖരിതമാണ്.
അതെസമയം ചരിത്ര നിമിഷത്തിനാണ് 2017 ലെ സ്വാതന്ത്ര്യ ദിനം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പദവികളിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അനുബന്ധ പ്രസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിയിട്ടുള്ള ആദ്യ സ്വാതന്ത്ര്യ ദിനമാണിത്. ഭീകരാക്രമണ ഭീഷണി മുന്നിൽ കണ്ട് രാജ്യത്തെ തന്ത്ര പ്രധാനമായ സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിരിക്കയാണ്. അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തിന് ശക്തമായ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ പാക് അതിർത്തിയിൽ കൂടുതൽ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.