ദോഹ: ഖത്തർ പ്രതിസന്ധിക്ക് പരിഹാര സാധ്യത തെളിഞ്ഞ് മിനിറ്റുകൾക്കകം തകിടം മറിഞ്ഞു. ഖത്തർ അമീർ, സൗദി കിരീടാവകാശിയെ ടെലിഫോണിൽ വിളിച്ച് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതോടെയാണ് പരിഹാര സാധ്യത തെളിഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച് ഖത്തർ തെറ്റായ വാർത്ത പുറത്തുവിട്ടതോടെ സൗദി ചർച്ചയിൽ നിന്നും പിൻമാറുകയായിരുന്നു.
സൗദി പ്രസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൽ ഹമദ് അൽ താനി, സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് രാജകുമാരനെ ടെലിഫോണിൽ വിളിച്ചു. പ്രശ്ന പരിഹാരത്തിനായി സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളെ കുറിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തർ അമീർ, സംഭാഷണത്തിനിടെ അറിയിച്ചു.
സഖ്യരാജ്യങ്ങളുമായി ആലോചിച്ച് വാർത്ത ഔദ്യോഗികമായി പുറത്തുവിടാനിക്കുകയായിരുന്നു സൗദിയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, മിനിറ്റുകൾക്കകം പുറത്തുവന്ന ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസിയുടെ തെറ്റായ റിപ്പോർട്ട് എല്ലാം തകിടം മറിച്ചുവെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സൗദി കിരിടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടന്നുവെന്നും, അമേരിക്കൻ പ്രസിഡന്റ് മുൻകൈ എടുത്തതിനെ തുടർന്നായിരുന്നു ചർച്ചയെന്നും, ജിസിസിയുടെ ഐക്യത്തിനായി പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടുവെന്നും ഖത്തർ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. കൂടാതെ, ചർച്ചകൾക്കായി രണ്ട് പ്രതിനിധി സംഘത്തെ നിയോഗിക്കണമെന്ന സൗദി കിരീടാവകാശിയുടെ നിർദ്ദേശം ഖത്തർ അമീർ അംഗീകരിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ആര് ആരെയാണ് വിളിച്ചതെന്നോ, ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത് ആരാണെന്നോ റിപ്പോർട്ടിൽ ഇല്ലായിരുന്നു. ഇതോടെ, ഖത്തർ പുറത്തുവിട്ട വാർത്ത വാസ്തവവിരുദ്ധമാണെന്ന് ആരോപിച്ച് സൗദി ചർച്ചയിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ചു. നടന്ന കാര്യങ്ങൾ ഔദ്യോഗികമായി ഖത്തർ പ്രഖ്യാപിക്കുന്നതുവരെ ഈ വിഷയത്തിൽ ഇനി ചർച്ചയില്ലെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തർ അമീറാണ് ടെലിഫോണിൽ വിളിച്ചതും ചർച്ചയ്ക്ക് അഭ്യർത്ഥന നടത്തിയതെന്നും സൗദി വിവരിക്കുന്നു. ഖത്തർ നടത്തുന്ന അസത്യ പ്രചാരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവമെന്നും സൗദി കുറ്റപ്പെടുത്തി.