ലണ്ടൻ : ക്യാൻസർ ചികിൽസക്കായി ഉപയോഗിക്കുന്ന പുതിയ മരുന്നുകളിൽ പലതും ഗുണപ്രദമല്ലെന്ന് പഠനറിപ്പോർട്ടുകൾ.യൂറോപ്യൻ മെഡിസിൻ റിസർച്ച് ഏജൻസി 2009 നും 2013 നും ഇടയിൽ അംഗീകാരം നൽകി വിപണിയിൽ എത്തിച്ച മരുന്നുകളിൽ 57 ശതമാനവും വേണ്ട വിധത്തിൽ ഫലപ്രദമാകുന്നില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ക്യാൻസർ ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകളിൽ പകുതിയോളം മാത്രമേ രോഗികൾക്ക് അതിജീവനത്തിനുള്ള ശേഷി നൽകുന്നുള്ളൂ.
ലണ്ടനിലെ കിംഗ്സ് കോളേജും,ലണ്ടൻ സ്ക്കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ വിപണിയിലുള്ള 23 മരുന്നുകളിൽ നടത്തിയ പരിശോധനയിൽ 11 എണ്ണം മാത്രമേ വേണ്ടവിധം ഗുണം ചെയ്യുന്നുള്ളുവെന്ന് കണ്ടെത്തി.
ലണ്ടൻ സ്ക്കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിലെ പ്രൊഫസർ ഹസെയ്ൻ നാസി യുടെ റിപ്പോർട്ടിൽ വ്യക്തമായ രീതിയിൽ മരുന്നുകളുടെ ഗുണങ്ങൾ തെളിയിക്കാതെയാണ് യൂറോപ്യൻ മാർക്കറ്റിൽ പുതിയ മരുന്നുകൾ എത്തിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്യൻ മെഡിസിൻ റിസർച്ച് ഏജൻസിയും,ഉപഏജൻസികളും ഇത്തരം മരുന്നുകൾ സുരക്ഷിതമാണെന്ന് പറയുന്നുണ്ടെങ്കിലും,ഇവ രോഗികൾക്ക് എത്രത്തോളം ഫലം നൽകുന്നുവെന്ന് പരിശോധിക്കാറില്ല.