കാര്യവട്ടം: ഇന്ത്യ-ന്യൂസിലൻഡ് ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്‍റി 20 ഇന്ന്. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ വൈകിട്ട് 7 മണിക്കാണ് മത്സരം.
തുടർച്ചയായ പരമ്പര വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ടീം ഇന്ത്യയിൽ നിന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. മൂന്ന് ട്വന്റി 20 കളുടെ പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച ഇരു ടീമുകളും ഇന്ന് വിജയത്തിനുവേണ്ടിയാവും ഇറങ്ങുക. അതിനാൽ തന്നെ കാര്യവട്ടത്തേത് ഫൈനൽ സമാനമായ തീപാറുന്ന പോരാട്ടമുമെന്നുറപ്പ്.
ഇരു ടീമുകളും കഴിഞ്ഞ മത്സരം കളിച്ച ഇലവനെ തന്നെ നിലനിർത്താനാണ് സാധ്യത.
അതേസമയം, ശക്തമായ മഴയെത്തുടര്‍ന്ന് ആശങ്കയിലാണ് തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍. വൈകിട്ട് മൂന്നു മണിക്കും അഞ്ചു മണിക്കും ഇടയ്‌ക്ക് മഴ പെയ്തേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോർട്ട്.
എന്നാൽ വൈകുന്നേരം 5 മണിയ്‌ക്ക് ശേഷം മഴ പെയ്തില്ലെങ്കിൽ കളി നടത്താനാകും എന്നാണ് അധികൃതരുടെ വിശദീകരണം.
ടീമുകൾ ഇന്നും പരിശീലനത്തിന് ഇറങ്ങില്ലെന്നാണ് സൂചന. വൈകുന്നേരം നാല് മണിയ്‌ക്ക് ശേഷം മാത്രമേ കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ.
കഴിഞ്ഞ ദിവസമാണ് രാജ്കോട്ടിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ താരങ്ങൾ എത്തിയത്. രാത്രി വൈകിയും വിമാനത്താവളത്തിൽ കാത്തുനിന്ന ക്രിക്കറ്റ് ആരാധകർ വൻ കരഘോഷത്തോടെയും ആർപ്പു വിളികളോടെയുമായിരുന്നു തങ്ങളുടെ പ്രിയ താരങ്ങളെ വരവേറ്റത്.
മൂന്ന് പതിറ്റാണ്ടിന് ശേഷം അനന്തപുരിയിൽ ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ അത് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികൾ.