കാര്യവട്ടം: തലസ്ഥാന നഗരിയിൽ മഴമാറി, മാനം തെളിഞ്ഞു. ഒപ്പം ക്രിക്കറ്റ് ആരാധകരുടെ മനവും. ഇന്ത്യ- ന്യൂസിലൻഡ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് മത്സരത്തിനുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി മഴയായിരുന്നു.
എന്നാൽ തലസ്ഥാന നഗരിയിൽ മഴയ്‌ക്ക് ശമനമായി. മാനം തെളിഞ്ഞതോടെ ആരാധകരുടെ മനവും തെളിഞ്ഞു. വൈകിട്ട് മൂന്നു മണിക്കും അഞ്ചു മണിക്കും ഇടയ്‌ക്ക് മഴ പെയ്തേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോർട്ട്.
എന്നാൽ വൈകുന്നേരം 5 മണിയ്‌ക്ക് ശേഷം മഴ പെയ്തില്ലെങ്കിൽ കളി നടത്താനാകും എന്നാണ് അധികൃതരുടെ വിശദീകരണം.
കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ വൈകിട്ട് 7 മണിക്കാണ് മത്സരം.
തുടർച്ചയായ പരമ്പര വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ടീം ഇന്ത്യയിൽ നിന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. മൂന്ന് ട്വന്റി 20 കളുടെ പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച ഇരു ടീമുകളും ഇന്ന് വിജയത്തിനുവേണ്ടിയാവും ഇറങ്ങുക. അതിനാൽ തന്നെ കാര്യവട്ടത്തേത് ഫൈനൽ സമാനമായ തീപാറുന്ന പോരാട്ടമുമെന്നുറപ്പ്.