രോഹ്തക് : രഞ്ജി ട്രോഫിയിൽ ചരിത്രത്തിലാദ്യമായി ക്വാർട്ടറിലെത്തി കേരള ടീം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹരിയാനയെ ഒരിന്നിംഗ്സിനും എട്ട് റൺസിനും തകർത്താണ് കേരളം അവസാന എട്ടിൽ കടന്നത്.
ഹരിയാനക്കെതിരായ ഒന്നാം മത്സരത്തിൽ നിർണായകമായ 181 റൺസ് ലീഡ് നേടാനായതാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത് . ഹരിയാനയുടെ ഒന്നാം ഇന്നിംഗ്സ് 208 റൺസിന് അവസാനിച്ചിരുന്നു . രണ്ടാം ഇന്നിംഗ്സിൽ അവരെ 173 റൺസിന് പുറത്താക്കിയതോടെ കേരളം ചരിത്ര വിജയം നേടുകയായിരുന്നു.
കേരളത്തിന്റെ അതിഥി താരം ജലജ് സക്സേനയുടെ ഉജ്ജ്വല പ്രകടനമാണ് ക്വാർട്ടർ വഴി എളുപ്പമാക്കിയത്. സെഞ്ച്വറികളുമായി സഞ്ജുവും പിന്തുണയുമായി രോഹൻ പ്രേമും അറിഞ്ഞു കളിച്ചു. ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കോച്ച് ഡേവ് വാട്ട്മോറിന്റെ സംഭാവനയും എടുത്തുപറയേണ്ടതാണ് .
അഞ്ച് വിക്കറ്റിന് 85 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഹരിയാനയെ രജത് പലിവാൽ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ബേസിൽ തമ്പിയുടെ ആക്രമണത്തിൽ പിടിച്ചു നിൽക്കാനായില്ല. 79 പന്തിൽ 40 റൺസെടുത്ത ഹരിയാന ക്യാപ്ടൻ അമിത് മിശ്രയും പുറത്തായതോടെ കേരളം വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
സ്കോർ ഹരിയാന 208-173
കേരളം 389