കൊച്ചി: ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മാഗസിൻ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. എബിവിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ കേസ് എടുത്തത്.
മാഗസിന് എഡിറ്ററടക്കം 13 പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. കോളേജിന്റെ125-ാം വാര്ഷികാഘോഷങ്ങള്ക്കിടെ പുറത്തിറക്കിയ മാഗസിൻ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. തുടര്‍ന്ന് എബിവിപി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധര്‍മടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് തവണ കീഴ്ക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ എത്തിയത്.
അതേസമയം, മാഗസിന് ഉളളടക്കത്തെ തെറ്റായി കാണേണ്ടതില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എസ്എഫ്ഐ. ഇതിനിടെ ഹൈക്കോടതി തീരുമാനം എതിരായതോടെ എസ്എഫ്ഐക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥയിലാണ് പൊലീസ്.