മൊഹാലി: മൊഹാലി ഏകദിനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്‌ക്ക് ഡബിൾ സെഞ്ച്വറി. 151 പന്തിൽ നിന്നാണ് രോഹിത് ഡബിൾ സെഞ്ച്വറി നേടിയത്. കരിയറിൽ മൂന്നാം തവണയാണ് രോഹിത് ഇരട്ട സെഞ്ച്വറി നേട്ടം കരസ്ഥമാക്കുന്നത്. 153 പന്തിൽ നിന്ന് 208 റൺസ് നേടിയ രോഹിത് പുറത്താകാതെ നിന്നു.
2013 ൽ ബംഗളുരുവിൽ ഓസ്ട്രേലിയയ്‌ക്കെതിരെയായിരുന്നു രോഹിതിന്റെ ആദ്യ ഇരട്ട സെഞ്ച്വറി. 209 റൺസായിരുന്നു അന്ന് നേടിയത്. 2014 ൽ കൊൽക്കത്തയിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു രണ്ടാം ഇരട്ട സെഞ്ച്വറി. അന്ന് നേടിയ 264 റൺസാണ് ഏകദിനത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ.
സച്ചിൻ തെൻഡുൽക്കറായിരുന്നു ഏകദിനത്തിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത്. ഏകദിനത്തിൽ ആകെ പിറന്ന 7 ഇരട്ട സെഞ്ച്വറിയിൽ അഞ്ചും ഇന്ത്യൻ താരങ്ങളാണ്. ഇന്ത്യയുടെ വീരേന്ദർ സേവാഗ്, വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ, ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ എന്നിവരാണ് ഇരട്ട സെഞ്ച്വറി നേടിയ മറ്റ് താരങ്ങൾ.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്‍ടത്തിൽ 392 റൺസ് അടിച്ചെടുത്തു.