വിശാഖപട്ടണം: വിശാഖപട്ടണം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 8 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 45.5 ഓവറിൽ 215 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 31.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു(219).
ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണർ ശിഖർ ധവാൻ സെഞ്ച്വറിയും( 85 പന്തിൽ പുറത്താകാതെ 100) ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറിയും (63 പന്തിൽ 65) നേടി. കഴിഞ്ഞ മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയ നായകൻ രോഹിത് ശർമ്മ 7റൺസ് എടുത്ത് പുറത്തായി. ദിനേശ് കാർത്തിക് 35 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്കായി ഉപുൽ തരംഗയും സമര വിക്രമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ലങ്കൻ മധ്യനിരയ്‌ക്ക് മുതലാക്കാനായില്ല. തരംഗ 95 ഉം സമരവിക്രമ 42 ഉം റൺസും എടുത്തു. ലങ്കൻ നിരയിൽ അഞ്ച് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി.
മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തിയ കുൽദീപ് യാദവും യുസ്‍വേന്ദ്ര ചഹലുമാണ് ലങ്കൻ ബാറ്റിംഗ് നിരയെ തകർത്തത്. ഹാർദ്ദിക് പണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ രണ്ട്-ഒന്നിന് സ്വന്തമാക്കി.