തിരുവനന്തപുരം : ഭർത്താവിന്‍റേയും അമ്മയുടേയും പേരിൽ വ്യാജ ചികിത്സാ ബിൽ നൽകി പണം തട്ടിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉടൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സത്യപ്രതിജ്ഞാ ലംഘനം മാത്രമല്ല ക്രിമിനൽ കുറ്റം കൂടിയാണ് മന്ത്രി ചെയ്തിരിക്കുന്നത്. സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്നയാളാണ് ഷൈലജയുടെ ഭർത്താവ് കെ ഭാസ്കരൻ.
മാത്രവുമല്ല മട്ടന്നൂർ നഗരസഭയുടെ ചെയർമാനുമായിരുന്നു. സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്നയാള്‍ ആശ്രിതനാണെന്ന വ്യാജരേഖ ചമച്ചാണ് മന്ത്രി സർക്കാരിൽ നിന്ന് പണം തട്ടിയത്. ഇത് ക്രിമിനൽ കുറ്റമാണ്. ഔദ്യോഗിക പദവിയിലിരുന്ന് കൃത്രിമ രേഖകളിൽ ഒപ്പിട്ട മന്ത്രിയ്‌ക്ക് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ല.
ചികിത്സാ ചെലവ് തിരികെ കിട്ടാൻ സമർപ്പിച്ച രേഖകൾക്കൊപ്പം ഭക്ഷണത്തിന്‍റെ ബില്ല് നൽകിയതും നിയമ വിരുദ്ധമാണ്. ചികിത്സാ ചെലവിന്‍റെ ബില്ലിനൊപ്പം ഭക്ഷണ ചെലവ് നൽകാൻ പാടില്ലെന്നാണ് നിയമം. ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നിട്ടും പണം തിരികെ കിട്ടാൻ സമർപ്പിച്ച രേഖകളിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളിലെല്ലാം മന്ത്രി തന്നെയാണ് ഒപ്പിട്ടിരിക്കുന്നതും. സ്വകാര്യ ആശുപത്രിയിൽ കിടത്തി ചികിത്സ നടത്താതെയാണ് അതിന്‍റെ പണവും മന്ത്രി തിരികെ വാങ്ങിയിരിക്കുന്നത്.
ഇത്തരത്തിൽ വ്യാജ രേഖകളും ബില്ലുകളും നൽകി സർക്കാരിനെ മന്ത്രി തന്നെ പറ്റിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച രേഖകളെല്ലാം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ രാജി മാത്രമാണ് അഭികാമ്യം. പൊതു പ്രവർത്തനത്തോടും പൊതു ജീവിതത്തോടും അൽപ്പമെങ്കിലും മാന്യത പുലർത്തുന്നുണ്ടെങ്കിൽ ഷൈലജ സ്വയം രാജി വെച്ചൊഴിയണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി അവരെ പുറത്താക്കണം.
കേരളത്തിന്‍റെ പൊതു ആരോഗ്യ രംഗത്തെപ്പറ്റി ഊറ്റം കൊള്ളുന്ന ആരോഗ്യമന്ത്രി സ്വന്തം കാര്യം വന്നപ്പോൾ സ്വകാര്യ ആശുപത്രിയെ സമീപിച്ചത് തന്നെ നാണം കെട്ട കാര്യമാണ്. വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തമില്ലാത്ത കമ്മ്യൂണിസ്റ്റ് വാചാടോപത്തിന്‍റെ മുഖമാണ് കെ കെ ഷൈലജയും. ആദർശവും ധാർമ്മികതയുമൊക്കെ അണികള്‍ക്ക് മാത്രം മതിയെന്ന കമ്മ്യൂണിസ്റ്റ് രീതിയാണ് ഷൈലജയും പിന്തുടരുന്നത്.
മുതലാളിമാരുടെ കയ്യിലെ കളിപ്പാവ എന്നാണ് ഹൈക്കോടതി നേരത്തെ ഇതേ മന്ത്രിയെ വിമർശിച്ചത്. ബാലാവകാശ കമ്മീഷൻ അംഗമായി സ്വന്തക്കാരനെ തിരുകി കയറ്റിയും ഷൈലജ നേരത്തെ തന്നെ ആരോപണ വിധേയയായതാണ്. ഈ സംഭവം കൂടിയായതോടെ മന്ത്രിയായി തുടരാൻ ഒട്ടും അർഹതയില്ലെന്ന് ഷൈലജ തെളിയിച്ചിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.