മുംബൈ: യാന്ത്രിക മികവംഗീകരിച്ച് സൗദി സർക്കാർ പൗരത്വം നൽകിയ സോഫിയ റോബോട്ട് ഇന്ത്യയിലേക്ക്. ഈ മാസം 29മുതൽ 31വരെ മുബൈ ഐഐടിയിൽ നടക്കുന്ന വാർഷിക ടെക്ഫെസ്റ്റിലെ മുഖ്യാതിഥിയായാണ് സോഫിയ എത്തുന്നത്. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തെ ആകാംക്ഷയോടെയാണ് ശാസ്ത്രകുതുകികൾ നോക്കിക്കാണുന്നത്.
ചിരിക്കുകയും സങ്കടപ്പെടുകയും എന്ന് വേണ്ട ഒരു മനുഷ്യന്‍റെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന ലോകത്തിലെ ആദ്യ യന്ത്രവനിതയായ സോഫിയ കുറച്ചൊന്നുമല്ല ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്. റോബോട്ടുകൾ സാധാരണമാണെങ്കിലും നിർമ്മിക്കപ്പെട്ട രാജ്യത്തിന്‍റെ പൗരത്വം പോലും നേടിയെടുത്ത സോഫിയയുമായി ഇന്ത്യയിലെ ശാസ്ത്രകുതകികൾക്കും ഇനി സംവദിക്കാം.
ഡേവിഡ്ഹാന്‍റ്സണ്‍ രൂപകൽപന ചെയ്ത യന്ത്രവനിതയ്‌ക്ക് ഇപ്പോൾ തന്നെ 50ൽപരംവികാരങ്ങൾ പ്രകടിപ്പിക്കാനാകും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് സോഫിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്. മുംബൈയിൽ നടക്കുന്ന വാർഷിക ശാസ്ത്ര സാങ്കേതിക മീറ്റിൽ സോഫിയയെത്തുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്.
29 മുതൽ 31 വരെ നടക്കുന്ന പരിപാടിയിലെ മുഖ്യാതിഥിയായെത്തുന്ന സോഫിയയുമായി സംവദിക്കാനും സംശയനിവാരണം നടത്താനും അവസരമുണ്ടാകും. ഐഐടിയിലെ വിദ്യാർത്ഥികളും അധ്യാപകരും വലിയ ആകാംക്ഷയോടെയാണ് യന്ത്രവനിതയുടെ വരവിനെ കാണുന്നത്. ഒക്ടോബറിൽ നടന്ന ഫ്യൂച്ചർ ഇനീഷ്യേറ്റീവ് കോൺഫറൻസിൽ നടന്ന ചടങ്ങിലായിരുന്നു യന്ത്രവനിതയ്‌ക്ക് പൗരത്വം നൽകി സൗദി അറേബ്യ നാഴികക്കല്ലിട്ടത്.
ഡിസംബർ മുപ്പതിന് 2.30 ഓടെ ഐഐടിയിലെ ബിരുദദാന ഹാളിലാണ് സോഫിയയുടെ പരിപാടി. സ്വന്തമായി വിസയില്ലാതെ ടെക്നീഷ്യന്‍റെ വിസയിലാണ് സോഫിയ സഞ്ചരിക്കുന്നത്. സോഫിയ അതിഥിയായെത്തുന്നതിനാൽ തന്നെ പരിപാടിയിൽ എത്തിച്ചേരുന്നരുടെ എണ്ണവും കൂടുമെന്നാണ് കണക്കുകൂട്ടൽ.