ബംഗളൂരു : ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ വന്മതിൽ എന്നറിയപ്പെട്ട രാഹുൽ ദ്രാവിഡിന് അഭിമാനിക്കാം . മകൻ സമിത് ദ്രാവിഡ് അച്ഛന്റെ പാരമ്പര്യം പിന്തുടരാനുണ്ട് . സ്കൂൾ ടീമിനു വേണ്ടി സെഞ്ച്വറിയടിച്ചാണ് സമിത് കളി ജയിപ്പിച്ചിരിക്കുന്നത് . കൂട്ടിന് രാഹുൽ ദ്രാവിഡിന്റെ കൂട്ടുകാരന്റെ മകനുമുണ്ട് . ആര്യൻ ജോഷി . സുനിൽ ജോഷിയുടെ മകൻ.
കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ 14 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് ടൂർണമെന്റിലാണ് സമിതിന്റെയും ആര്യന്റെയും മിന്നുന്ന പ്രകടനം . അൻപത് ഓവറിൽ ഇരുവരുടേയും സെഞ്ച്വറികളുടെ സഹായത്തിൽ ടീം അടിച്ചു കൂട്ടിയത് 500 റൺസ് !
150 റൺസുമായി സമിത് നിറഞ്ഞു കളിച്ചപ്പോൾ ടോപ് സ്കോററായത് ആര്യനാണ്. 154 റൺസ് . മല്യ അദിതി ഇന്റർനാഷണൽ സ്കൂളിനു വേണ്ടിയായിരുന്നു ഇരുവരും തകർത്തടിച്ചത് . എതിരാളികളായ വിവേകാനന്ദ കോളേജ് പക്ഷേ 88 റൺസിന് ആൾ ഔട്ടായി . സമിതിന്റെ സ്കൂളിന്റെ ജയം 412 റൺസിന് .
സമിത് നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 12 വയസ്സിൽ താഴെയുള്ളവർക്കുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാൻ പട്ടം നേടിയപ്പോൾ മുതൽ സമിത് താരമായിത്തുടങ്ങിയിരുന്നു. എന്തായാലും അച്ഛന് ജന്മദിന സമ്മാനം നൽകിയതിന്റെ സന്തോഷത്തിലാണ് സമിത് . വ്യാഴാഴ്ച ദ്രാവിഡിന് 44 തികയും.
നിലവിൽ ഇന്ത്യൻ അണ്ടർ 19 ടീം കോച്ചാണ് രാഹുൽ ദ്രാവിഡ് . സുനിൽ ജോഷി ബംഗ്ളാദേശ് ടീമിന്റെ സ്പിൻ ഉപദേശകനും.