സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 287 റൺസ് വിജയ ലക്ഷ്യം . രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 258 റൺസിന് പുറത്താക്കി. മുഹമ്മദ് ഷമിയുടെ നാലു വിക്കറ്റ് പ്രകടനവും മൂന്ന് വിക്കറ്റ് എടുത്ത ജസ്പ്രീത് ബൂമ്രയുടെ മികച്ച ബൗളിംഗുമാണ് ആതിഥേയരെ 258 ലൊതുക്കാൻ ഇന്ത്യയെ സഹായിച്ചത്.
61 റൺസെടുത്ത എൽഗറും 80 റൺസെടുത്ത ഡിവില്ലിയേഴ്സും 48 റൺസെടുത്ത ക്യാപ്ടൻ ഡൂപ്ളസിയുമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 335 റൺസാണെടുത്തത് . വിരാട് കോലിയുടെ ഉജ്ജ്വല ബാറ്റിംഗ് മികവിൽ ഇന്ത്യ 308 റൺസ് നേടി . കോലി 153 റൺസെടുത്തു. കോലിയുടെ 21 -)0 ടെസ്റ്റ് സെഞ്ച്വറിയാണിത് .ഒരു ദിവസവും നാലാം ദിനത്തിൽ ഒന്നര മണിക്കൂറും അവശേഷിക്കെ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയ പ്രതീക്ഷ