മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അനശ്വരമാക്കിയ കഥാപാത്രമാണ് സ്ഫടികത്തിലെ ആടുതോമ. മലയാളികൾക്ക് മറക്കാനാവാത്ത മലയാളികളുടെ സ്വന്തം തോമാച്ചായൻ. തോമയുടെ ചെറുപ്പകാലം അഭിനയിച്ച രൂപേഷ് പീതാംബരൻ ഒന്ന് ആടു തോമയായി നോക്കിയതാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.
നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മൻമാർ എന്ന ചിത്രത്തിന്റെ ടീസറിലാണ് രൂപേഷ് ആടുതോമയുടെ ലുക്കിൽ എത്തുന്നത്. രൂപേഷിന്റെ സീനിനൊപ്പം സ്ഫടികത്തിലെ ഡയലോഗുമുണ്ട്.
ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. കാക്ക കുളിച്ചാൽ കൊക്കാവില്ലെന്നും വെറുതെ ലാലേട്ടന്റെ വില കളയരുത് എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകർ രംഗത്തെത്തി. രൂപേഷ് ഇനി ഒരു നൂറ് ജന്മം ജനിച്ചാലും ലാലേട്ടന്റെ വെട്ടത്തുവരില്ലെന്നും ഇത് ലാലേട്ടനെ അവഹേളിക്കുന്നതിന് വേണ്ടി മാത്രമാണെന്നും ചിലർ പറയുന്നു.
അതേസമയം വിമർശനങ്ങൾക്ക് മറുപടിയുമായി രൂപേഷ് പീതാംബരൻ തന്നെ രംഗത്തെത്തി. സ്‌ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അങ്കരാജ്യത്തെ ജിമ്മൻമാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ പറ്റിയത് ഞാൻ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടൻ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായി അറിയാമെന്നും രൂപേഷ് പറഞ്ഞു.