ന്യൂഡല്‍ഹി: സാധാരണക്കാരുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുക എന്നതിനാകും ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റിന്റെ പ്രഥമ ലക്ഷ്യം.ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.രാജ്യത്ത് തൊഴില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രധാന നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇടം പിടിക്കും.
അതേ സമയം നികുതി ഇളവുകള്‍ നല്കുന്ന കാര്യത്തിലെ സമീപനം ഈ ബജറ്റ് മുതല്‍ അരുണ്‍ ജെയ്റ്റ്ലി ഇല്ലാതാക്കിയേക്കും.
ഗരീബോം കി ഉന്നതി, കിസാനോം കി സമൃദ്ധി, യുവോം കോ റോസ്ഗാര്‍ ഈ മുദ്രാവാക്യം തന്നെയാകും ഇത്തവണയും പൊതു ബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി ഉയര്‍ത്തുക.
സാധാരണപോലെ നടപ്പുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ ഇത്തവണയും പ്രഖ്യാപിക്കുകയാകും ബജറ്റിന്റെ ശൈലി. എന്നാല്‍, മൂന്നു വര്‍ഷത്തേക്കുള്ള വികസനത്തിന്റെ റോഡ് മാപ്പിലാകും ബജറ്റ് പ്രഖ്യാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധയൂന്നുക.
രാജ്യത്തു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ തന്നെ അടിസ്ഥാന സൗകര്യവികസനത്തിനു കൂടുതല്‍ പണം ചെലവിടണം, അതേസമയം ധനകാര്യക്കമ്മി നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ സര്‍ക്കാര്‍ ചെലവു ചുരുക്കുകയും വേണം.
നിലവില്‍ രണ്ടു ലക്ഷം കോടി രൂപ ഓരോവര്‍ഷവും പലവിധ നികുതി ഇളവുകളായി അനുവദിക്കാറുണ്ട്. ഈ ഇളവുകള്‍ എടുത്തുകളയുകയെന്ന ശ്രമകരമായ ദൗത്യം യാഥാര്‍ത്ഥ്യമാക്കാന്‍ ജെയ്റ്റ്ലി ധൈര്യം കാട്ടിയേക്കും എന്നാണ് സൂചന.
ഇതിന്റെ ഫലത്തിന്റെ ഒരു പങ്ക് ശമ്പളക്കാര്‍ എന്ന വിഭാഗത്തിന് നേട്ടം നല്‍കും എന്ന് കരുതാം. ആദായ നികുതി പരിധി വീണ്ടും ഉയര്‍ത്തണം എന്ന വിധത്തില്‍ ഭൂരിപക്ഷം പ്രീ ബജറ്റ് ചര്‍ച്ചകളിലും നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ബജറ്റില്‍ ഇത്തവണ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിക്കുന്ന തുകയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകും.
റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍ എന്നിങ്ങനെ എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളിലും കൂടുതല്‍ മുതല്‍ മുടക്കാനാണു സര്‍ക്കാരിന്റെ തീരുമാനം.