കാര്യം അന്താരാഷ്‌ട്ര പ്രശ്നങ്ങളിൽ അഭിപ്രായം പറയുകയൊക്കെ ചെയ്യുമെങ്കിലും പാർട്ടിയുടെ നിലവിലെ അവസ്ഥ വളരെ മോശമാണ് . ബംഗാളിൽ ജനകീയ ഭരണം കൊണ്ടാണെന്ന് തോന്നുന്നു പാർട്ടിയിപ്പോൾ ഏകദേശം അവസാനിച്ച മട്ടാണ് . പാർട്ടി ഓഫീസുകൾ പോലും തൃണമൂൽ ഓഫീസുകളായി . പഴയ ഏരിയ ലോക്കൽ സെക്രട്ടറിമാരൊക്കെ ഇപ്പോ മമത ദീദിയെന്ന് മുഴുവൻ വിളിക്കാത്ത അവസ്ഥയിലുമാണ് . കണ്ടാലൊന്നും ഒരു മൈൻഡുമില്ല.
ത്രിപുരയിലാകട്ടെ മണിക് സർക്കാരിന്റെ പ്രതിച്ഛായ മാത്രമേ ഉള്ളൂ . ഭരണം കുത്തഴിഞ്ഞ മട്ടാണ് . മാത്രമല്ല ഫാസിസ്റ്റുകൾ നന്നായി കയറി വരുന്നുണ്ട് താനും . ദേശീയ തലത്തിൽ മൂന്നാം മുന്നണിയൊന്ന് ജീവിപ്പിക്കാമെന്ന് വെച്ചാൽ നേതാവാക്കാൻ കണ്ടു വച്ചിരുന്ന നിതീഷ് കുമാർ പാലം വലിച്ചു . ലാലുവിനെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നേതാവാക്കിയാൽ മുന്നണി യോഗം ബിർസ മുണ്ട ജയിലിൽ കൂടേണ്ടി വരും .
ആകെ തകർന്ന് നിൽക്കുമ്പോൾ നിലനിൽപ്പിന് ആരെയെങ്കിലും കൂട്ടുപിടിക്കാതെ രക്ഷയില്ല. അതിനാണ് കോൺഗ്രസ് ബന്ധമെന്ന കച്ചിത്തുരുമ്പിൽ പിടിക്കാമെന്ന് വച്ചത് . സോണിയാജിയാണെങ്കിൽ കൂടെ നിൽക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് . മകനാണെങ്കിൽ അമ്മാവാന്നേ വിളിക്കുകയുമുള്ളൂ . കല്യാണം കഴിക്കുകയാണെങ്കിൽ അമ്മാവന്റെ സ്ഥാനത്ത് നിർത്താമെന്ന് സമ്മതിച്ചിട്ടുമുണ്ട് . എവിടെങ്കിലും വച്ച് കണ്ടാൽ വലിയ ബഹുമാനമാണ് താനും.
ഇതൊന്നും കേരളത്തിലെ പടത്തലവന്മാർക്ക് പക്ഷേ പിടിക്കുന്നില്ല . ഇന്ത്യാ മഹാരാജ്യത്തെങ്ങുമല്ല തങ്ങൾ ജീവിക്കുന്നതെന്ന ചിന്തയുമായാണ് ഗഡികളുടെ നടപ്പ്. കൂട്ടിന് പാലക്കാടൻ മേനവനുമുണ്ട് . ഇന്ത്യയിൽ പിന്നെയും 28 സംസ്ഥാനങ്ങൾ വേറെയുണ്ടെന്നുള്ള ചിന്ത അവന്മാർക്കാർക്കുമില്ല താനും. ആകെയൊരു സമാധാനം കയറിൽ ഗവേഷണം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടെയുണ്ടെന്നുള്ളതാ. നിഷ്‌പക്ഷനാണെന്നൊരു അഭിനയമുണ്ടെങ്കിലും . ആൾ ജർമ്മനാ..കട്ടയ്‌ക്ക് കൂടെ നിൽക്കും.
കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തെ തോൽപ്പിച്ചവർക്കിട്ടൊരു പണി കൊടുക്കണമെന്ന് അപ്പോഴേ കരുതിയിരുന്നു. ഡിങ്കൻ സഹായിച്ചു . കൃത്യ സമയത്ത് തന്നെയാണ് ഷേയ്ഖ് ദുഫായിൽ നിന്ന് വന്ന് പരാതി തന്നത്.കേരളത്തിലെ പ്രധാന പാർട്ടി വിരുദ്ധ പത്രത്തിന്റെ ഡൽഹി ലേഖകൻ നമ്മടെ സ്വന്തം ആളാണല്ലോ . ടിയാന്റെ ഭാര്യ കുടുംബവുമായി നല്ല ബന്ധവും . കിടക്കട്ടെ ആ നല്ല ശമരിയാക്കാരനൊരു സ്കൂപ്പ് . അവൻ പൊളപ്പായിത്തന്നെ കൈകാര്യം ചെയ്തു. ഹോ എന്തൊരു സമാധാനം !
എല്ലാം ഭംഗിയായി . പണി പാലുംവെള്ളത്തിൽ പടത്തലവന് മാത്രമല്ല കേരള പാർട്ടിക്കും കിട്ടി. സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങളല്ലേ ഉള്ളൂ. അനുഭവിക്കട്ടെ വിവരദോഷികൾ ! ഭരണ പരിഷ്കാര കമ്മീഷൻ ഓഫീസിൽ നിന്ന് മാത്രം പൊട്ടിച്ചിരിയൊക്കെ കേൾക്കുന്നുണ്ട് .അതു സാരമില്ല വയസുകാലത്ത് അങ്ങേരിത്തിരി സന്തോഷിച്ചോട്ടെ !
കളിച്ചാ കളി നമ്മൾ പഠിപ്പിക്കും.അല്ലെങ്കിലും അവനൊക്കെ ജനറൽ സെക്രട്ടറിയുടെ പ്രമേയം തള്ളാൻ മാത്രം വളർന്നോ ? സോവിയറ്റ് യൂണിയനുള്ള കാലമായിരുന്നെങ്കിൽ ഫയറിംഗ് സ്ക്വാഡിനു കൊടുക്കാമായിരുന്നു .ഉത്തര കൊറിയയായിരുന്നെങ്കിൽ വല്ല പട്ടിക്കോ മുതലയ്‌ക്കോ കൊടുക്കാമായിരുന്നു . ഇതിപ്പോ ജനാധിപത്യ ഇന്ത്യയായിപ്പോയില്ലേ ?
എന്നാലും ഓർമ്മേൽ വേണം കേട്ടോ .. സംസ്ഥാന സെക്രട്ടറിയേക്കാൾ ജനറൽ സെക്രട്ടറിയുടെ തട്ട് താഴ്ന്നേ നിൽക്കൂ . കേരളമല്ല ഇന്ത്യ .. ജാഗ്രതൈ !