ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കിക്കൊണ്ട്, ഗ്രാമീണരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജൈവ, കാര്‍ഷിക മാലിന്യങ്ങള്‍ സാമ്പത്തിക സ്രോതസായി മാറ്റുന്നതിനുള്ള ഗോബര്‍ – ധന്‍ പദ്ധതി മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കന്നുകാലികളുടെ ചാണകവും കൃഷിയിടങ്ങളില്‍ നിന്നുള്ള ഖരമാലിന്യങ്ങളും കമ്പോസ്റ്റും, പാചക വാതകവും, ജൈവ പ്രകൃതി വാതകവുമാക്കി മാറ്റുന്ന പദ്ധതിയാണ് ഇതെന്നു മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനം, ഉപരിതല ശുചീകരണം, ഗ്രാമീണ ശുചിത്വം മറ്റ് സമാന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി നമാമി ഗംഗാ പദ്ധതിക്കു കീഴില്‍ 16,713 കോടിയുടെ 187 പദ്ധതികള്‍ക്ക് അനുമതി നൽകിയതായി മന്ത്രി അറിയിച്ചു. ഇതില്‍ 47 പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു ബാക്കി പദ്ധതികള്‍ എല്ലാം നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.പദ്ധതിയുടെ ഭാഗമായി ഗംഗയുടെ തീരത്തുള്ള 4465 ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്യ വിമുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
സമഗ്ര സമൂഹമെന്ന കാഴ്‌ച്ചപ്പാട് സാക്ഷാത്ക്കരിക്കാന്‍ ഗവണ്‍മെന്റ് രാജ്യത്ത് 115 ജില്ലകളെ തെരഞ്ഞെടുത്തതായി ധനമന്ത്രി വെളിപ്പെടുത്തി. വിവിധ വികസന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തിരിക്കുന്ന ഈ ജില്ലകളില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഈ ജില്ലകളിലെ ആരോഗ്യ, വിദ്യാഭ്യാസ പോഷകാഹാര, നൈപുണ്യ വികസന, സാമ്പത്തിക, സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
അടിസ്ഥാന സൗകര്യങ്ങളായ ജലസേചനം, ഗ്രാമീണ വൈദ്യുതീകരണം, ശുദ്ധജലവിതരണം, ശുചിമുറി ലഭ്യത എന്നിവ ഉറപ്പാക്കും. അപ്പോള്‍ ഈ ജില്ലകള്‍ വികസനത്തിന്റെ മാതൃകകളായി മാറുമെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.