അഹമ്മദാബാദ് : നിസ്ക്കാര തഴമ്പിനു മേൽ ചന്ദനപൊട്ടുമായി ജീവിക്കുകയാണ് മോയിൻ മേമൻ എന്ന മുസ്ലീം യുവാവ്.
കുട്ടിക്കാലം മുതൽ ഹനുമാൻ ഭജനയും,ക്ഷേത്ര ദർശനവുമായി കഴിഞ്ഞ മോയിൻ താൻ സ്ഥിരമായി സന്ദർശിക്കാറുള്ള ക്ഷേത്രത്തിന്റെ നവീകരണം ഒറ്റക്ക് ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
മിർസാപ്പൂരിലെ ബിഡ് ബഞ്ജ്ജൻ ഹനുമാൻ ക്ഷേത്രത്തിനു ചുറ്റുമായിരുന്നു 44 കാരനായ മോയിൻ മേമന്റെ ജീവിതം.
കെട്ടിട നിർമ്മാണ കോൺട്രാക്ടറായ മോയിൻ തന്റെ ജീവിതത്തിലെ ഓരോ ചെറിയ നേട്ടം പോലും ഹനുമാൻ സ്വാമിക്കാണ് സമർപ്പിക്കുന്നത്.
ദിവസവും പ്രാത്ഥിക്കാനെത്തുന്ന ക്ഷേത്രത്തിന്റെ ദ്രവീകരണത്തിൽ മനം നൊന്താണ് മോയിൻ നവീകരണ പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്തത്.
ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ പതിപ്പിക്കാനായി വിലകൂടിയ സാഫ്രോൺ ഇറ്റാലിയൻ മാർബിൾ എത്തിച്ചു കഴിഞ്ഞു. നവീകരണ പ്രവർത്തനങ്ങൾ ഒരാഴ്‌ച്ചക്കകം പൂർത്തീകരിക്കും.500 വർഷം പഴക്കമുള്ള ക്ഷേത്രത്തെ അതിന്റെ പഴയകാല പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് മോയിൻ മേമൻ.
ക്ഷേത്രത്തിലെ പൂജാരികളും,പ്രദേശവാസികളും മോയിന് സഹായവുമായി കൂടെയുണ്ട്. ഹനുമാൻ സ്വാമിയാണ് തനിക്കിതിനുള്ള പ്രചോദനം നൽകിയതെന്നുള്ള അഭിപ്രായത്തിലാണ് മോയിൻ.