കോഴിക്കോട്: സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാൻ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റെ ജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
ആർ. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്ന് പറഞ്ഞ് സി. പി. എമ്മിനെ വെള്ളപൂശുകയായിരുന്നു ഇത്രയും കാലം ചെന്നിത്തലയും കൂട്ടരും. സി. പി. എമ്മിനെ പ്രതിരോധിക്കാൻ കേരളത്തിൽ ഇനി കോൺഗ്രസ്സിനു കഴിയില്ല.
കാലങ്ങളായുള്ള ഒത്തുതീർപ്പും കൂട്ടുകച്ചവടവും കോൺഗ്രസ്സിനെ കേരളത്തിൽ നിലംപരിശാക്കിക്കഴിഞ്ഞു. സി പിഎമ്മിന്റെ ഭീകരതയെ നേരിടാൻ കോൺഗ്രസ്സ് അണികൾക്ക് ബിജെപിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ.
ജനരക്ഷായാത്രയെ സിപിഎമ്മിനൊപ്പം ചേർന്ന് പരിഹസിച്ച ചെന്നിത്തലയുടെ ഇപ്പോഴത്തെ വിലാപത്തിന് കാൽ കാശിന്റെ വിലപോലുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ, തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നാതാവ് ശഹൈബിനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തണമെന്നും സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ ഒരുമിച്ച് പോരാടാമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.