ഇസ്ളാമാബാദ് : പാകിസ്ഥാനിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് ഹൈക്കോടതിയുടെ വിലക്ക് .പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും ഒരു കാരണവശാലും ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
ചാനലുകളും മാദ്ധ്യമങ്ങളും വാലന്റൈൻസ് ഡേയെ ഉദാത്തവത്കരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എല്ലാ മാദ്ധ്യമങ്ങളേയും കർശനമായി നിരീക്ഷിക്കാൻ പാകിസ്ഥാൻ ഇലക്ട്രോണിക്ക് മീഡിയ റെഗുലേറ്ററി അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശവും നൽകി.
അബ്ദുൾ വഹീദ് എന്നൊരാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. ഇത്തരം ആഘോഷങ്ങൾ ഇസ്ലാമിക ചര്യക്ക് എതിരാണെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.
പാകിസ്ഥാനിൽ വലന്റൈൻസ് ഡേക്ക് അനുകൂലമായും പ്രതികൂലമായും വാദമുഖങ്ങൾ നേരത്തെയും ഉയർന്നുവരാറുണ്ട് . എന്നാലും ആദ്യമായാണ് കോടതി നിരോധനം ഉണ്ടായത്.
വാലന്റൈൻസ് ഡേ ഇസ്ളാമിക സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് പ്രസിഡന്റ് മമ്മ്നൂൺ ഹുസൈൻ കഴിഞ്ഞവർഷം പറഞ്ഞിരുന്നു .പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണതെന്നും ഹുസൈൻ വ്യക്തമാക്കിയിരുന്നു.