കൊൽക്കത്ത ; ഭാര്യയോടുള്ള പ്രണയം നെഞ്ചിടിപ്പായി ഏറി വന്നിട്ടും ആ സൈക്കിൾ യാത്ര അവസാനിപ്പിക്കാൻ മനോഹർ നായക്ക് തയ്യാറായില്ല കാരണം ഇത് തന്റെ പ്രണയിനിയായ ഭാര്യയെ തേടിയുള്ള യാത്രയാണ്.
ഒടുവിൽ പ്രണയദിനത്തിനും നാലു നാൾ മുൻപ് മനോഹർ കണ്ടെത്തി തന്റെ ജീവിത സഖിയെ.
ഒന്നും രണ്ടുമല്ല നീണ്ട 24 ദിവസമാണ് മനോനില തെറ്റിയ തന്റെ ഭാര്യയെ തേടി ബംഗാൾ ബലിയഗോഡ സ്വദേശിയായ മനോഹർ യാത്ര ചെയ്തത്.അതും 600 കിലോമീറ്റർ.
ഇക്കഴിഞ്ഞ ജനുവരി 14 ന് കൃത്യമായി പറഞ്ഞാൽ ഒരു മാസം മുൻപാണ് മനോഹറിന്റെ ഭാര്യ അനിതയെ കാണാതാകുന്നത്.ക്ഷേത്രത്തിൽ മകര സംക്രാന്തി പൂജയിൽ പങ്കെടുക്കാൻ പോയ അനിത മടങ്ങി വന്നില്ല.
മനോനില തെറ്റിയ യുവതി തിരികെ വീട്ടിൽ എത്താനറിയാതെ അലഞ്ഞു തിരിയുകയായിരുന്നു. ഭാര്യയെ കാണാതായതോടെ ഡുമരിയ,മുസബാനി പൊലീസ് സ്റ്റേഷനുകളിൽ മനോഹർ പരാതി നൽകി.
അന്വേഷിച്ച് വിവരമറിയിക്കാമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടിയിൽ തൃപ്തി തോന്നാത്തതിനാലാണ് ദിവസക്കൂലിക്ക് ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിൽ ഉപേക്ഷിച്ച് മനോഹർ ഭാര്യയെ തേടി യാത്ര തുടങ്ങിയത്.
ഇരുപത്തിനാലു ദിവസങ്ങൾ കൊണ്ട് മനോഹർ സൈക്കിൾ ചവിട്ടി എത്തിയത് 65 ഗ്രാമങ്ങളിലാണ്.ഭാര്യയുടെ ഫോട്ടോയും കയ്യിലേന്തിയായിരുന്നു യാത്ര.ചെന്നു ചേർന്ന ഗ്രാമങ്ങളിൽ ഉള്ളവരെ അനിതയുടെ ഫോട്ടോ കാട്ടിയായിരുന്നു അന്വേഷണം.
ഒടുവിൽ ഖരഗ്പൂർ നിവാസികൾ അനിതയുടെ ഫോട്ടോ തിരിച്ചറിഞ്ഞു.അനിതയെ കണ്ടെത്തി ഖരഗ് പൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.അവിടെ വച്ച് തന്റെ പ്രിയപ്പെട്ടവളെ മനോഹറിന് തിരിച്ചു കിട്ടി .
വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ പത്ര ലേഖകരോട് മനോഹറിന് പറയാനുണ്ടായിരുന്നത് ഇത്രമാത്രം ‘മനസ്സിലെ പ്രണയമായിരുന്നു ഈ സൈക്കിൾ യാത്രയുടെ ഇന്ധനം‘.