ശ്രീനഗർ : അതിർത്തിയിൽ പാക് പ്രകോപനമുണ്ടാകുമ്പോൾ കയ്യും കെട്ടി വാങ്ങിക്കൂട്ടുന്ന സൈന്യമല്ല ഇപ്പോഴുള്ളത് . അത് പാകിസ്ഥാനു കൃത്യമായി മനസ്സിലാകുന്നുമുണ്ട് . കഴിഞ്ഞ ഒരാഴ്ച കൊണ്ട് തകർക്കപ്പെട്ടത് ആറ് പാക് പോസ്റ്റുകളാണ് . നുഴഞ്ഞു കയറ്റത്തെ സഹായിക്കാൻ ബുള്ളറ്റ് മഴ പെയ്യിച്ച പാക് സൈന്യത്തിനു ലഭിച്ചത് റോക്കറ്റുകളാണ് . ഒന്നിനു പത്ത് നൂറിന് ആയിരം എന്ന കണക്കിലാണ് തിരിച്ചടി.
പാകിസ്ഥാന്റെ അതിർത്തി ഭീകര സേനയും ജെയ്ഷ് – ലഷ്കർ ഭീകരരുമാണ് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യൻ അതിർത്തിയിൽ ആക്രമണങ്ങൾ നടത്തുന്നത്. ഇതിനെ കൃത്യമായി നിരീക്ഷിച്ചാണ് ഇന്ത്യൻ പ്രത്യാക്രമണം. ഉറിയിൽ ബിഎസ്‌എഫ് ജവാൻ വെടിയേറ്റ് മരിച്ചതിനു തൊട്ടു പിന്നാലെ പാക് പോസ്റ്റുകൾ തവിടുപൊടിയാക്കിയാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.
രാം പൂർ, ഹാജി പിർ , ലീപ വാലി എന്നീ സ്ഥലങ്ങളിലെ പാക് പോസ്റ്റുകൾക്കും ഇതേ വിധി തന്നെയായിരുന്നു . റോക്കറ്റുകൾ ഉപയോഗിച്ചാണ് ഇവിടങ്ങളിലെ പോസ്റ്റുകൾ തവിടു പൊടിയാക്കിയത്. ദിവസങ്ങളായി നിരീക്ഷിച്ചതിനു ശേഷമായിരുന്നു ഇന്ത്യൻ ആക്രമണം.സൈനിക കമാൻഡർമാർക്ക് ശക്തമായി തിരിച്ചടിക്കാനാണ് സൈനിക ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത് . സർക്കാർ സൈന്യത്തിനു നൽകിയ നിർദ്ദേശവും മറിച്ചല്ല.
ഈവർഷം ഇതുവരെ 23 പാക് സൈനികരാണ് ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 138 പേരേയും സൈന്യം വധിച്ചു . ഇരുനൂറോളം ഭീകരരും കഴിഞ്ഞ വർഷം കൊല്ലപ്പെട്ടു. ഭീകര ലോഞ്ചിംഗ് പാഡുകൾക്കും അതിനെ പിന്തുണയ്‌ക്കുന്ന സൈനിക പോസ്റ്റുകൾക്കും നേരേ ശക്തമായ ആക്രമണം നടത്താനാണ് സർക്കാരിന്റെ നിർദ്ദേശം.