മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കം. ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച ആരംഭിച്ചു. സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മലപ്പുറത്ത് സിപിഐ സമ്മേളനം നടക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിപിഐ ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കം കുറിക്കുന്നത്. സിപിഐ മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയരുന്ന ആരോപണങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, പാര്‍ട്ടി സംഘടനാതലത്തില്‍ വളരുമ്പോഴും പലയിടത്തും അംഗങ്ങള്‍ കൊഴിഞ്ഞു പോകുന്നതും സ്ത്രീപ്രാതിനിധ്യം ഇല്ലാത്തതും പ്രധാന ചര്‍ച്ചാ വിഷയമാകും.
പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍റെഡ്ഡി നിര്‍വഹിച്ചു. പാര്‍ട്ടി അംഗങ്ങളില്‍ സ്ത്രീപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐക്കെതിരെയും സിപിഐ മന്ത്രിമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയും വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചയിലുണ്ടാകും.
എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് മന്ത്രിസഭയുടെ പ്രതിച്ഛായ തകര്‍ത്തതായും സിപിഐ വിലയിരുത്തുന്നു. ഇക്കാര്യങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.