മുംബൈ : ഓവുചാലിൽ വീണ മുതലയെ മണിക്കൂറുകൾ നീളുന്ന പ്രയ്തനത്തിനൊടുവിൽ രക്ഷപ്പെടുത്തിയ മൃഗ സംരക്ഷക സംഘത്തിന് അഭിനന്ദന പ്രവാഹം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.മുംബൈയിലെ മുളന്ത് മേഖലയിലെ കെട്ടിടനിർമ്മാണ സ്ഥലത്തെ ഓവു ചാലിൽ മുതലയെ കണ്ടെത്തിയ വിവരം സമീപവാസികളാണ് വൈൽഡ് ലൈഫ് വെൽഫയർ പ്രവർത്തകരെ അറിയിച്ചത്.
മുതലയെ രക്ഷിക്കാൻ ഫോറസ്റ്റ് അധികൃതരുടെ സഹായം കൂടി തേടിയ ശേഷമാണ് വൈൽഡ് ലൈഫ് വെൽഫയർ പ്രവർത്തകർ സ്ഥലത്തെത്തിയത്.
ഓവു ചാലിൽ വെള്ളം കൂടുതലായതിനാൽ മുതല കുടുങ്ങി കിടക്കുന്ന ഭാഗം കൃത്യമായി തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടുണ്ടായി.തുടർന്ന് വെള്ളം പമ്പ് ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിയ ശേഷം മുതല കുടുങ്ങി കിടക്കുന്ന ഭാഗം തിരിച്ചറിഞ്ഞു.
പതിനഞ്ചു പേരോളം അടങ്ങിയ സംഘമാണ് ‘രക്ഷാ‘ പ്രവർത്തനത്തിൽ പങ്കാളികളായത്. വൈകിട്ട് മൂന്ന് മണിയോടെ ആരംഭിച്ച ശ്രമങ്ങൾക്കൊടുവിൽ രാത്രി 9 മണിയോടെ മുതലയെ പുറത്തെത്തിക്കാൻ കഴിഞ്ഞു.നാലര അടി നീളവും,9 കിലോയോളം ഭാരവുമാണ് മുതലക്കുള്ളത്.
ഇതാദ്യമായല്ല മുളന്ത് മേഖലയിലെ ഓവുചാലുകളിൽ മുതലകൾ കുടുങ്ങുന്നത്.തൊട്ടടുത്തുള്ള തുൾസി,വിഹാർ തടാകങ്ങളിൽ നിന്നുമാണ് മുതലകൾ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നത്.
രക്ഷപ്പെടുത്തിയ മുതലയെ ഫോറസ്റ്റ് അധികൃതർ തടാകത്തിൽ വിട്ടു