ജോലിക്കിടെ ഉണ്ടായ ചെറിയപരിക്കിന്റെ ഫലമാകാം വലതുകാൽപാദത്തിൽ പ്രത്യക്ഷപ്പെട്ട കുമിളയെന്നാണ് അമേരിക്കക്കാരനായ റൗൾ റെയ്‌സ് ആദ്യം കരുതിയത്.
എന്നാൽ ഒറ്റ രാത്രികൊണ്ട് കുമിള കാൽപാദം മുഴുവൻ വ്യാപിച്ചതോടെയാണ് റൗൾ അപകട സാധ്യത തിരിച്ചറിഞ്ഞത്.
തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവിനോട് ഡോക്ടർമാർ നിർദേശിച്ചത് ജീവൻ രക്ഷിക്കാൻ വലതു കാല്പാദം മുറിച്ചു മാറ്റണമെന്നായിരുന്നു. മാംസംഭക്ഷിക്കുന്ന ബാക്ടീരിയയായിരുന്നു റൗൾ റെയ്‌സിന്‍റെ കാൽ പാദം കാർന്നു തിന്നത്.
എക്‌സ് റേ പരിശോധനയിലാണ് റൗളിന്റെ കാലിൽ മാസംഭക്ഷിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചത്.
ബാക്ടീരിയ ശരീരത്തിലേക്ക് വ്യപിക്കുന്നതു തടയുന്നതിന് വേണ്ടിയാണു കാൽ മുറിച്ചു മാറ്റിയത്.
സാധാരണയായി ഉപ്പു നിറഞ്ഞതോ ലവണാംശമുള്ളതോ ആയ വെള്ളത്തിൽനിന്ന് നാല് ജീവികളിലൂടെയാണ് ബാക്ടീരിയ ബാധയുണ്ടാകുന്നത്. ഏറെ അപകടകരമായ ഈ ബാക്ടീരിയ ബാധ വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ മരണ കാരണവുമായേക്കാം.