സ്ത്രീ സംരക്ഷണ നിയമങ്ങൾ വാഗ്ദാനങ്ങൾ മാത്രമായി ഒതുങ്ങുമ്പോൾ പെൺകരുത്തിനെ ഓർമ്മിപ്പിക്കാൻ വീണ്ടുമൊരു ദിനം കൂടി വന്നുചേർന്നിരിക്കുന്നു.ഇന്ന് ലോക വനിതാദിനം.സ്ത്രീ സങ്കല്പങ്ങൾ അപ്പാടെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്ന ന്യൂജനറേഷൻ കാലത്ത് വീണ്ടും ഒരു വനിതാ ദിനം കൂടി കടന്ന് വന്നിരിക്കുകയാണ്.ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്.
ഇതുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ വനിതാദിനം എന്ന ആശയം ആവിർഭവിച്ചെങ്കിലും അറുപതുകളിൽ വ്യാപകമായ ഫെമിനിസ ചിന്താഗതിയോടെയാണ് ഇത് കൂടുതൽ ശക്തിയാർജിച്ചത്. വ്യവസായ മേഖലയുടെ വളർച്ചയോടെയാണ് അന്താരാഷ്‌ട്ര വനിത ദിനം എന്ന ആശയം രൂപപ്പെടുന്നത്. സാമൂഹിക സാംസ്കാരിക രാഷ്‌ട്രീയ മേഖലകളിൽ സ്ത്രീകളുടെ പ്രാധിനിധ്യം അംഗീകരിച്ചുകിട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ദിനം ആരംഭിച്ചത്.
1910 ൽ കോപെൻ ഹേഗനിൽ വച്ച് നടന്ന അന്താരാഷ്‌ട്ര സ്ത്രീ സമ്മേളനത്തിലാണ് വനിത ദിനം എന്ന ആശയത്തിന് രൂപം നൽകിയത്.വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക – സാമ്പത്തിക നിലയിലും സ്ത്രീകള്‍ മുന്നോട്ട് തന്നെയാണ്. അതേസമയം സ്വന്തം വീട്ടില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും അറിയാതെ പോവരുത്.. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണ് സർക്കാരുകൾ. നിയമവും ശിക്ഷയുമല്ല, സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യസമൂഹമാണ് യാഥാര്‍ത്ഥ്യമാകേണ്ടത്. സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.