ശാസ്ത്രത്തെ എന്നും അമ്പരപ്പിച്ച അതുല്യ പ്രതിഭ, അതായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. കൈകാലുകളും ഒടുവില്‍ ശരീരം മുഴുവനും തളര്‍ന്നപ്പോഴും യന്ത്രക്കസേരയിലിരുന്ന് ശാസ്ത്രത്തിനു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രോഗം തളര്‍ത്തിയെങ്കിലും തളരാത്ത മനസ്സുമായി കേംബ്രിഡ്ജിലെ ഗവേഷണകാലത്തു മഹാസ്‌ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ഈ പഠനം അദ്ദേഹത്തിന് ലോകമെങ്ങും പ്രശസ്തി നേടിക്കൊടുത്തു.
1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. നാഡീവ്യൂഹങ്ങളെ തളര്‍ത്തിയ രോഗം പതിയെ ചലനശേഷി ഇല്ലാതാക്കി. 1985ല്‍ ഇദ്ദേഹത്തിന് ശബ്ദവും നഷ്ടമായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴിയായിരുന്നു പിന്നീടുള്ള സംസാരം. രോഗം ബാധിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയത് രണ്ടരവര്‍ഷക്കാലമാണ്. വൈദ്യശാസ്ത്രത്തെ വിസ്മയപ്പെടുത്തി അരനൂറ്റാണ്ടാണ് സ്റ്റീഫന്‍ ഹോക്കിംഗ് പിന്നീട് ജീവിച്ചത്. എഴുന്നേറ്റു നില്‍ക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം മുന്നോട്ടു വച്ച പല ആശയങ്ങളും ശാസ്ത്രലോകത്തിന് പുതുമയായിരുന്നു.
ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പ്രധാന പുസ്തകമാണ്. നാല്‍പതോളം ഭാഷകളിലായി കോടിക്കണക്കിനു പതിപ്പുകള്‍ വിറ്റഴിഞ്ഞ പുസ്തകമാണിത്. ദ യൂണിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍, ദ ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്‌സ് എന്നിവ ഹോക്കിങ്‌സിന്റെ മറ്റ് പ്രധാന രചനകളാണ്.