കൊച്ചി: ഒരാള്‍ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അത് അംഗീകരിക്കണമെന്ന് ഹൈക്കോടതി. മതം മാറിയവരുടെ പേരുള്‍പ്പടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താല്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കോടതി വ്യക്തമാക്കി.. പെരിന്തല്‍മണ്ണ സ്വദേശിനിയായ ദേവകി എന്ന ആയിഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. മതംമാറ്റത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടായാല്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
ഡോക്ടറായ മകന് മതം മാറിയതിന് പിറകെ ഇസ്ലാം മതം സ്വീകരിച്ച 68കാരിയായ പെരിന്തല്‍മണ്ണ സ്വദേശിനി ദേവകി എന്ന ആയിഷ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. സര്‍ക്കാര്‍ രേഖകളിലെ ദേവകി എന്ന പേരും മതവും മാറ്റാന്‍ പ്രിന്റിംഗ് ഡയറക്ടര്‍ക്ക് അപേക്ഷ നല്കിയപ്പോള് മതം മാറ്റം തെളിയിക്കുന്ന മതസ്ഥാപനങ്ങള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. ഈ നടപടി ചോദ്യം ചെയ്തായിരുന്നു ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താല്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കോടതി പറഞ്ഞു. ഒരാള്‍ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണം. എന്നാല്‍ മതംമാറ്റത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടായാല്‍ മാത്രം ഏതെങ്കിലും ഉദ്യോഗസ്ഥന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇഷ്ടമുള്ള മതം സ്വീകരിക്കാനുളള അവകാശം സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന സ്ഥാപനത്തിന്റെ ദയക്ക് അനുസരിച്ചാകരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. മതം മാറ്റത്തിന് അംഗീകാരം നല്കാന് ഏതെങ്കിലും സംഘടനകളെ ചുമതലപ്പെടുത്തുന്നത് മതസ്വാതന്ത്ര്യം അവരുടെ കനിവിനനുസരിച്ച് ആക്കി മാറ്റുന്ന അവസ്ഥയുണ്ടാക്കും. അതിനാല്‍ രേഖകളില്‍ മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിക്കുന്നവരോട് മതംമാറ്റം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി പറയുന്നു.
ഇസ്ലാം മതം സ്വീകരിക്കുന്നതിന് അംഗീകൃത തെളിവായി രണ്ട് സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ അംഗീകരിക്കുന്നത് . പൊന്നാനി മന്വത്വുല് ഇസ്ലാം അസോസിയേഷന് ,കോഴിക്കോട് തര്‍ബിയത്തുള്‍ ഇസ്ലാം സഭ എന്നീ സ്ഥാപനങ്ങളാണിത്. മതം മാറ്റം സംബന്ധിച്ച ഔദ്യോഗിക രേഖയായി ഈ സ്ഥാപനങ്ങള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് സര്‍ക്കാര്‍ പരിഗണിച്ചുവന്നിരുന്നത്.