മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എസ്കെ പൊറ്റക്കാടിന്‍റെ 105ാം ജന്മവാർഷിക ദിനമാണിന്ന്. ദേശാന്തരങ്ങളിലൂടെ സഞ്ചാരം നടത്തി മലയാള സാഹിത്യരംഗത്തിലെ പകരക്കാരില്ലാത്ത ശൂന്യത സൃഷ്ടിച്ച് കടന്നുപോയ എസ് കെ പൊറ്റക്കാട് ഇന്നും കൃതികളിലൂടെ ജീവിക്കുന്നു.
മലയാള സാഹിത്യമേഖലയിൽ പുതുവഴി വെട്ടി തനത് സ്ഥാനം കണ്ടെത്തിയ എഴുത്തുകാരനായിരുന്നു ശങ്കരൻ കുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് എന്ന എസ് കെ പൊറ്റക്കാട്. ജീവിത ചുറ്റുപാടുകളും ആത്മകഥാംശവും ഇണക്കിചേർത്ത് സഞ്ചാര സാഹിത്യത്തെ ഏറെ ജനപ്രിയമാക്കി മാറ്റിയ എസ്കെ യുടെ നൂറ്റി അഞ്ചാം ജന്മവാർഷികമെത്തി നിൽക്കുമ്പോഴും രചനകളിലൂടെ അദ്ദേഹം വായനക്കാരുടെ മനസ്സുകളിൽ ജീവിക്കുന്നു.
1913ൽ മാർച്ച് പതിനാലിന് കോഴിക്കോട് ജനിച്ച എസ്കെ ഗണപത് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും സാമൂതിരി കോളേജിൽ നിന്നും ഇൻറർമീഡിയേറ്‍റും പാസായി. തുടർന്ന് ഗുജറാത്തി വിദ്യാലയത്തിൽ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിച്ചു. അക്കാലത്ത് ബോംബയിലേക്ക് നടത്തിയ യാത്രയാണ് എസ്കെയുടെ സാഹിത്യ ജീവിതത്തിൽ വഴിത്തിരിവായത്.
യാത്രകളെഏറെ പ്രണയിച്ചിരുന്ന അദ്ദേഹം പിന്നീട് യൂറോപ്പ്. ദക്ഷിണേഷ്യ, പൂർവ്വേഷ്യ, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം സഞ്ചാരം നടത്തി അവിടുത്തെ സംസ്കാരങ്ങളെയെല്ലാം പഠിച്ചു. സാമൂതിരി കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാഗസിനിൽ എഴുതിയ രാജനീഥി എന്ന കഥയാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. ആദ്യ നോവൽ നാടൻ പ്രേമം 1939ൽ പ്രസിദ്ധീകരിച്ചു.
ഒരു തെരുവിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവിതം പകർത്തിയ ഒരു തെരുവിന്‍റെ കഥയിലൂടെ കോഴിക്കോട് മിഠായിത്തെരുവും അവിടുത്തെ ജനവിഭാഗങ്ങളെയും വരച്ചുക്കാട്ടി. അത് മലയാളത്തിലെ എക്കാലത്തെയും സുവർണ്ണ നോവലുകളിലൊന്നായി.
സ്വന്തം ദേശത്തേക്ക് പോകുന്നതും ബാല്ല്യകാലാനുഭവങ്ങൾ അയവിറക്കുന്നതുമായിരുന്നു ഒരു ദേശത്തിന്‍റെ കഥ എന്ന നോവൽ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനും ജ്ഞാനപീഠം പുരസ്കാരത്തിനും നോവൽ അർഹമായി. ആത്മകഥാംശം നിറഞ്ഞുനിന്ന അദ്ദേഹത്തിന്‍റെ നോവലുകൾ എന്നും വായനക്കാരന്‍റെ മനസ്സിന്‍റ ആഴങ്ങളെ പിടിച്ചുലയ്‌ക്കുന്നവയാണെന്നതിൽ സംശയമില്ല.
വിഷകന്യക, നിശാഗന്ധി, ഏഴിലം പാല തുടങ്ങി നിരവധി സാഹിത്യ സൃഷ്ടികൾ പിന്നെയും അദ്ദേഹത്തിന്‍റെതായി മലയാളത്തിന് ലഭിച്ചു. 1960 ൽ ലോക്സഭയിലേക്ക് ജയിച്ച് പാർലമെന്‍റിലും അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചു. വായനക്കാരന്‍റെ മനസ്സിൽ വികാര തീവ്രത സൃഷ്ടിച്ച അദ്ദേഹം കോഴിക്കോടിന്‍റെ സ്വന്തം എഴുത്തുകാരനായി മാറി.