നെയ്‌റോബി :വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങളിൽ അവസാനത്തെ ആണായിരുന്ന സുഡാൻ കെനിയയിലെ മൃഗശാലയിൽ മരിച്ചു. നാൽപ്പത്തഞ്ചു വയസുള്ള സുഡാനെ പ്രായാധിക്യത്തിന്റെ അവശതയെത്തുടർന്ന് ദയാവധത്തിനു വിധേയനാക്കുകയായിരുന്നു. ഇനി ഈ വിഭാഗത്തിൽ രണ്ട് പെൺ കാണ്ടാമൃഗങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.നജിനും ഫാതുവും.
കാണ്ടാമൃഗ വേട്ടക്കാരുടെ നിരന്തരമായ വേട്ടയാടൽ കൊണ്ട് ഇല്ലാതായ വിഭാഗമാണ് വടക്കൻ വെള്ളക്കാണ്ടാമൃഗം . വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സ്പീഷീസിലെ അവസാന ആൺതരിയായിരുന്നു സുഡാൻ. . കെനിയയിലെ ഒപജേറ്റ വന്യജീവി സങ്കേതത്തിലായിരുന്നു സുഡാന്റെ വാസം . 24 മണിക്കൂറും സായുധരായ കാവൽക്കാരുടെ നിരീക്ഷണത്തിലായിരുന്നു ഇവൻ.
ദിവസവും ആയിരക്കണക്കിനു സന്ദർശകരായിരുന്നു സുഡാനെ കാണാനെത്തിയിരുന്നത് . ഡേറ്റിംഗ് ആപ്പിൽ ഒരിക്കൽ ഏറ്റവും യോഗ്യതയുള്ള അവിവാഹിതൻ എന്ന സ്ഥാനം നേടിയിരുന്നു. 2009 ൽ ചെക്ക് റിപ്പബ്ളിക്കിൽ നിന്നാണ് സുഡാനും മറ്റ് രണ്ട് പെൺ കാണ്ടാമൃഗങ്ങളും കെനിയ മൃഗശാലയിലെത്തിയത്.
ഛാഡ് ,സുഡാൻ , ഉഗാണ്ട , കോംഗോ എന്നിവിടങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന ഈ വർഗ്ഗം മേഖലയിലെ ആഭ്യന്തര പ്രശ്നങ്ങളിലും നിരന്തരമായ വേട്ടയാടലിലും പെട്ടാണ് ഇല്ലാതായത് . സുഡാന്റെ മരണത്തോടെ ആൺ വെള്ളക്കാണ്ടാമൃഗം ഇല്ലാതാകുന്നത് മനുഷ്യന്റെ ക്രൂരതയുടെ ഉദാഹരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സുഡാന്റെ ബീജം സൂക്ഷിച്ച് കൃത്രിമ ബീജസങ്കലനത്തിലൂടെ ഈ വംശത്തെ സംരക്ഷിക്കാനാണ് ശ്രമം . ഈ ശ്രമം നടപ്പിലായില്ലെങ്കിൽ ലോകത്തിലെ അവസാന ആൺ വെള്ളക്കാണ്ടാമൃഗമായിരിക്കും സുഡാൻ. ഫാതുവും നജിനും മരിക്കുന്നതോടെ ഈ വംശം ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകും.