തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനം കൊടുക്കാതെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മീഷനിൽ കുടിയിരുത്തിയതിന്റെ ഫലം അനുഭവിക്കുന്നത് ജനങ്ങൾ . ഇതുവരെ ഭരണപരിഷ്കാര കമ്മീഷന്റെ ചെലവിലേക്ക് ഖജനാവിൽ നിന്ന് നൽകിയത് 2 കോടി രൂപ. ഒന്നര വർഷം കൊണ്ട് നൽകിയത് ഒരേയൊരു ശിപാർശയും.
കേന്ദ്രവിജിലൻസ് കമ്മീഷന്റെ മാതൃകയിൽ സംസ്ഥാനത്ത് സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കുന്നതിന് നിയമ നിർമ്മാണം നടത്തണം എന്നതാണ് ഭരണ പരിഷ്കാര കമ്മീഷൻ കൊടുത്ത ഒരേയൊരു റിപ്പോർട്ടിലെ ശിപാർശ. പ്രസ്തുത റിപ്പോർട്ട് സർക്കാരിപ്പോഴും പരിശോധിച്ചു വരുന്നെന്നാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ പറഞ്ഞത്.
18/08/16 ലാണ് ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനായി വി എസ് അച്യുതാനന്ദൻ ചുമതലയേൽക്കുന്നത് . മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതെ നീരസത്തിലായ അച്യുതാനന്ദനെ ഇരുത്താൻ പാർട്ടി കണ്ടുപിടിച്ചതായിരുന്നു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം . 05/05/2017 ലെ ഉത്തരവ് പ്രകാരമാണ് ചെയർമാന് ശമ്പളം നിശ്ചയിച്ചത് . നിയമസഭാംഗമെന്ന നിലയിൽ അച്യുതാനന്ദൻ ശമ്പളം വാങ്ങുന്നില്ലെങ്കിൽ മാത്രമേ മറ്റാനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ .
ഫുൾടൈം മെംബറായ മുൻ ചീഫ് സെക്രട്ടറി സിപി നായരുടെ ശമ്പളം മാത്രം പ്രതിമാസം 75,000 രൂപയാണ് . പാർട്ട് ടൈം മെംബറായ നീലാ ഗംഗാധരന് കമ്മീഷൻ സിറ്റിംഗ് അനുസരിച്ചാണ് ശമ്പളം . അഡീഷണൽ സെക്രട്ടറി , ഡെപ്യൂട്ടി കളക്ടർ , ഫിനാൻസ് ഓഫീസർ , സെക്ഷൻ ഓഫീസർ , അണ്ടർ സെക്രട്ടറി റാങ്കിലുൾപ്പെടെ 12 സർക്കാർ ഉദ്യോഗസ്ഥരും ദിവസ വേതനക്കാരായ അഞ്ച് പേരും കമ്മീഷനിൽ ജോലി ചെയ്യുന്നു.
ചെയർമാന് മാത്രം 12 പേഴ്സണൽ സ്റ്റാഫും അനുവദിച്ചിട്ടുണ്ട് . ഭരണ പരിഷ്കാര കമ്മീഷനെ സർക്കാർ മൂലയ്ക്കിരുത്തിയെന്ന് കമ്മീഷൻ അംഗം സിപി നായർ നേരത്തെ ആരോപിച്ചിരുന്നു