ന്യൂഡൽഹി : സിഖ് വിഘടനവാദികൾക്ക് ഐഎസ്ഐ ഭീകര കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നതായി സർക്കാർ. ഇന്ത്യയിൽ ഖാലിസ്ഥാൻ വിഘടന വാദം ശക്തിപ്പെടുത്താനും ഭീകരാക്രമണം നടത്താനും ലക്ഷ്യമിട്ടാണ് പരിശീലനം നൽകുന്നതെന്ന് പാർലമെന്ററി പാനലിനു നൽകിയ റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കി.
കാനഡ മുതലായ രാജ്യങ്ങളിലുള്ള സിഖ് വംശജരേയും ഇത്തരത്തിൽ ഇന്ത്യക്കെതിരെ തിരിക്കാൻ ഐഎസ്ഐ ലക്ഷ്യമിടുന്നതായും റിപ്പോർട്ടിലുണ്ട്. ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിച്ച് സിഖ് യുവാക്കളെ ഭീകരതയിലേക്ക് നയിക്കാനാണ് ഐഎസ്ഐ ലക്ഷ്യമിടുന്നത്.
പഞ്ചാബിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഭീകര പ്രവർത്തനത്തിന് ഐഎസ്ഐ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ക്രിമിനലുകൾ , തൊഴിൽ രഹിതർ , ജയിലുകളിൽ ശിക്ഷ കാത്ത് കിടക്കുന്നവർ തുടങ്ങിയവരെയാണ് ഐഎസ്ഐ ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.
പാകിസ്ഥാനിൽ ജെയ്ഷ് ഇ മൊഹമ്മദിനെ തിരിച്ചു വരവും രാജ്യ സുരക്ഷയെ ബാധിക്കുന്നുണ്ട് . ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തനം ശക്തമാക്കുന്ന ഐഎസ് , അൽ ഖ്വായ്ദ എന്നിവയും സുരക്ഷ ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
കമ്യൂണിസ്റ്റ് ഭീകരവാദമാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി . ഇവർക്കും ഐഎസ്ഐ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് . ഐഎസ്ഐക്കൊപ്പം ചൈനയും ഇടത് ഭീകരവാദത്തിന് പിന്തുണ നൽകുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.