കൊച്ചി: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവിനെ സൈബർ സെലിന്റെ സഹായത്തോടെ പൊലീസ് പിടികൂടി. അങ്കമാലി കറുകുറ്റി പൈനാടത്ത് ജോർജ്കുട്ടി ജോയിയെയാണ് പൊലീസ് പിടികൂടിയത്.
സാമൂഹിക മാദ്ധ്യമങ്ങളിൽ ജിഞ്ജാസയുണർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ ഫേസ് ബുക്ക് എത്ര പേർ സന്ദർശിച്ചു. നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നതാര്, നിങ്ങൾ 10 വർഷത്തിന് ശേഷം ഏങ്ങനെ തുടങ്ങിയ ജിജ്ഞാസ മുതലെടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിയ 360 ഓളം പേരുടെ യൂസർ നെയിമും പാസ് വേഡുകളുമാണ് അങ്കമാലി സ്വദേശിയായ 24 കാരനായ യുവാവ് അടിച്ച് മാറ്റിയത്.
യുഎസിൽ രജിസ്റ്റർ ചെയ്ത ഹാക്കിങ് സൈറ്റ് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. ഹാക്കിങ്ങ് സൈറ്റിന്റെ സഹായത്തോടെ ഇയാളയക്കുന്ന ജിജ്ഞാസയുണർത്തുന്ന ചോദ്യങ്ങളിൽ ലോഗിൻ ചെയ്യുന്നവരുടെ മുഴുവൻ വിവരങ്ങളും ഇയാൾക്ക് ലഭിക്കും.
മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടി ഫേസ്ബുക്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങൾ ഹാക്ക് ചെയ്തെടുത്ത ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് സൈബർ സെലിന്റ സഹായത്തോടെ പോലീസ് പിടികൂടിയത്. ചിത്രങ്ങൾ നഷ്ടപ്പെട്ടതോടെ പരിഭ്രാന്തയായ പെൺകുട്ടിയോട് ഇയാൾ പണമാവശ്യപ്പെട്ടു.
പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ യുവാവ് ആവശ്യപ്പെട്ട പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ പൊലീസ് നിർദേശിച്ചു. പണമെടുക്കാൻ മൂക്കന്നൂർ ശാഖയിലെത്തിയ യുവാവിനെ അങ്കമാലി എസ്.ഐ നോബിളിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി. സൈബർ സെൽ ഉദ്യോഗസ്ഥരായ ബിനോയ്, തൽഹത്ത്, ഡെൽജിത്ത്, രാഹുൽ, റിതേഷ് ,കൃഷ്ണേന്തു, ഷിറാസ്, ബോബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ഹാക്കിങ്ങ് സൈറ്റിനെകുറിച്ചും ഇയാളുടെ മറ്റിടപാടുകളെക്കുറിച്ചും അനേഷണ മരംഭിച്ചു.
ഒരു വർഷ ത്തോളം ഇറ്റലിയിൽ ഹെൽപ്പറായി ജോലി ചെയ്ത ശേഷം മടങ്ങി പോന്ന ഇയാൾ ഇലക്ടോണിക്സിൽ ഐറ്റിഐ പാസായിട്ടുണ്ട്. കാക്കനാട് ഐ റ്റി സ്ഥാപനത്തിലെ ജീവനക്കാരിയാണ് പെൺകുട്ടി. ഇയാൾക്കെതിരെ ഐ റ്റി ആക്റ്റ്, ബ്ലാക്ക്മെയിലിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.