കുവൈറ്റ് സിറ്റി : കുവൈത്തില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ ധനസമാഹരണം നടത്തുന്നതിനെതിരെ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുവൈറ്റിലെ സന്നദ്ധ സംഘടനകള്‍ക്കും സൊസൈറ്റികള്‍ക്കുമാണ് ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയത്. മന്ത്രാലയത്തില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ച സംഘടനകള്‍ക്ക് മാത്രമാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന പിരിക്കാന്‍ അനുവാദമുള്ളു. റമദാന് മാസത്തില്‍ പണപിരിവ്നടത്തുന്നവര്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഈ വര്‍ഷം 31 സന്നദ്ധ സംഘടനകള്‍ക്കു മാത്രമാണ് റമദാനില്‍ ധനസമാഹരണത്തിന് അനുമതി നല്‍കിയതെന്നു സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹനാഅ് അല്‍ ഹാജിരി പറഞ്ഞു. മന്ത്രാലയം നല്കിയ പ്രത്യേക അനുമതി കാര്‍ഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമായി കണക്കാക്കും. ഷോപ്പിങ് കോംപ്ലക്സുകള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ നിന്നും അനുമതിയില്ലാതെ പിരിവ് നടത്തുവാന്‍ പാടില്ല. കെ.നെറ്റ് വഴിയോ ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെയോ മാത്രമേ സംഭാവനകൾ സ്വീകരിക്കാവൂ. ആളുകളില്‍നിന്ന് പണമായി സംഭാവനകള്‍ കൈമാറുന്നതും കുറ്റകരമാണ്. നിയമലംഘനങ്ങള്‍ നടക്കുന്നത് നിരീക്ഷിക്കാന്‍ റമദാന് കാലത്തു പ്രത്യേക നിരീക്ഷകരെ നിയോഗിക്കുമെന്നും ഹനാ അല്‍ ഹാജിരി അറിയിച്ചു.