ഉദയ്പൂർ ; സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകി. രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം.
മോഹിത്(21) എന്ന യുവാവിനെയാണ് സംഘം കൊലപ്പെടുത്തിയത്.ഈ മാസം ഏഴിനാണ് മരുഭൂ പ്രദേശമായ രാട്ടി തലായിക്ക് സമീപത്തെ ദേശീയ പാതയില്‍ നിന്നും പോലീസ് മോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്.
മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന മോഹിത് മയക്കുമരുന്നിനും അടിമയായിരുന്നു. പലപ്പോഴും വീട്ടിൽ ബഹളമുണ്ടാക്കുകയും,അമ്മ പ്രേം ലതയെ മർദ്ദിക്കുകയും ചെയ്യുമായിരുന്നു.ഇത് അസഹനീയമായതിനെ തുടര്‍ന്ന് പ്രേംലത മകളുടെ വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് പ്രേംലത തന്റെ പേരിലുള്ള സ്ഥലം പ്രതികളിലൊരാള്‍ക്ക് വില്ക്കാന് തീരുമാനിച്ചു. എന്നാല്‍, മോഹിത് ഇത് ശക്തമായി എതിര്‍ത്തു.
തുടർന്നാണ് മകനെ വകവരുത്താന്‍ അമ്മ ഒരു ലക്ഷം രൂപ മരുമകനും ,സുഹൃത്തുക്കൾക്കും നല്‍കിയത്.
മോഹിതിന്റെ മൃതദേഹം കണ്ടെടുത്ത ശേഷം അമ്മ പ്രേം ലത സുതാറിനെ ചോദ്യം ചെയ്തപ്പോഴാണ് വിശദ വിവരങ്ങൾ വെളിപ്പെട്ടത്. തുടർന്ന് സഹോദരന് കിഷാന് സുതാര്‍, മഹാദേവ് ദക്കാദ്, ഗണ്‍പത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.