കണ്ണൂര്‍ : പിണറായിയിലെ ദുരൂഹ മരണത്തില്‍ എട്ട് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നു. പടന്നക്കരയിലെ സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്റെ മൃതദേഹമാണ് പുറത്തെടുത്തത്.
ഈ വർഷം ജനുവരിയിൽ വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനു ശേഷമാണ് ഐശ്വര്യ മരിക്കുന്നത്. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് വീട്ടുവളപ്പില്‍ സംസ്കരിച്ചത്. നാല് മാസത്തിനിടെ ഈ കുടുംബത്തില്‍ നടന്നത് നാലു ദുരൂഹ മരണങ്ങളാണ്.
വീടിനോടു ചേർന്നാണു കുട്ടിയെ സംസ്കരിച്ചിരുന്നത്. അന്നു മരണത്തിൽ അസ്വാഭാവികത തോന്നാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.
മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന് കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. നാല് മരണങ്ങള് സംഭവിച്ചതും സമാനമായ രീതിയിലാണ്.
മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ആന്തരിക അവയവ പരിശോധനാ ഫലവും സംബന്ധിച്ച വിവരങ്ങള്‍ ഏറെക്കുറെ പോലീസിന് ലഭിച്ചിട്ടുണ്ട്. പത്തോളം പരിശോധനകളാണ് നടത്തിയത്.
വിഷാംശം മരിച്ചവരുടെ ശരീരത്തില്‍ ഉണ്ടെന്ന നിഗമനമാണ് പരിശോധനാഫലങ്ങള്‍ നല്‍കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷ്യപദാര്‍ഥങ്ങളില്‍ നിന്നോ ഏതെങ്കിലും മരുന്നുകളില്നിന്നോ വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ. കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ചിലരില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.