ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദികൾ പറയുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കില്ലെന്നും ഇതിനു വേണ്ടി സുരക്ഷ സേനയുമായി ഏറ്റുമുട്ടേണ്ടതില്ലെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരി യുവാക്കൾ തീവ്രവാദ സംഘങ്ങളിലേക്ക് ചേരുന്നതിനും കല്ലെറിയല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലേക്കു കടക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനും എതിരെ ആയിരുന്നു റാവത്തിന്റെ പ്രതികരണം.
കശ്മീരില്‍ ചിലർ യുവാക്കളെ വലിയ രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. തോക്കെടുത്താല്‍ ആസാദി ലഭിക്കുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇക്കൂട്ടരോട് എനിക്കൊന്നേ പറയാനുള്ളു, ആസാദി എന്നത് എളുപ്പമല്ല, അതൊരിക്കലും സാധിക്കുകയുമില്ല. റാവത്ത് പറഞ്ഞു.അനാവശ്യമായി ഇതിനു നടക്കേണ്ടതില്ല. നിങ്ങളെന്തിനാണ് ആയുധമെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആസാദി വേണമെന്ന് പറയുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ പോരാടുന്നത്.
ഏറ്റുമുട്ടലുകളില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നത് സൈന്യത്തിന് വിഷയമല്ല.
അവര്‍ക്കൊരിക്കലും സൈന്യവുമായി ഏറ്റുമുട്ടാനാകില്ല. തീവ്രവാദത്തിന് ഒരിക്കലും അവസാനമുണ്ടാകുന്നില്ല. കാരണം എല്ലായ്‌പ്പോഴും പുതിയ ആളുകള്‍ ഈ സംഘത്തിലേക്ക് എത്തുന്നുണ്ട്. പക്ഷേ അവര്‍ക്ക് ആത്യന്തികമായി ഒന്നും ലഭിക്കുന്നില്ല. ഞങ്ങള്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ ഒരിക്കലും ആസ്വദിക്കുന്നില്ല. പക്ഷേ നിങ്ങള്‍ ഏറ്റുമുട്ടലിനൊരുങ്ങിയാല്‍ ഞങ്ങളുടെ സര്‍വ ശക്തിയുമുപയോഗിച്ച് ഞങ്ങള്‍ തിരിച്ചടിക്കും.
സുരക്ഷ സേന ക്രൂരമായി പെരുമാറുന്നുവെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. കശ്മീരിലെ ജനങ്ങള്‍ ഇത് മനസിലാക്കണം, സുരക്ഷ സേന ഒരിക്കലും ക്രൂരമായി പെരുമാറാറില്ല. അവര്‍ക്കങ്ങനെ സാധിക്കില്ല. നിങ്ങള്‍ സിറിയയിലേക്കും പാകിസ്ഥാനിലേക്കും നോക്കു. അവര്‍ ടാങ്കുകളും എയര്‍ വറും ഉപയോഗിച്ചാണ് ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നമ്മുടെ സൈന്യമാകട്ടെ പ്രദേശവാസികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പല കാര്യങ്ങളും ചെയ്യുന്നത്. ജനങ്ങള്‍ക്ക് ദ്രോഹം സംഭവിക്കുന്ന ഒന്നും അവര്‍ ചെയ്യാറില്ല.
എനിക്കറിയാം ഇവിടുത്തെ ചില യുവാക്കള്‍ ദേഷ്യത്തിലാണ്. പക്ഷേ സുരക്ഷ സേനയെ ആക്രമിക്കുന്നതോ, കല്ലെടുത്തെറിയുന്നതോ ഒന്നും ഇതിനൊരു പരിഹാരമല്ല. എനിക്കു മനസിലാകുന്നില്ല, എന്തിനാണ് ഒരു സൈനിക ഏറ്റുമുട്ടല്‍ വരുമ്പോള്‍ ആളുകള്‍ അതിനെ കൂട്ടമായി എതിര്‍ക്കുന്നത്. ആരാണവരെ ഇതിന് പിന്നില്‍ പ്രേരിപ്പിക്കുന്നത്. ഇനി തീവ്രവാദികള്‍ കൊല്ലപ്പെടരുത് എന്നാണ് ആഗ്രഹമെങ്കില്‍, അവർ ചെന്ന് ആക്രമികളോട് ആയുധമുപേക്ഷിച്ച് കീഴടങ്ങാന്‍ പറയുക. ആരും അവരെ കൊല്ലില്ല. ആ ഏറ്റുമുട്ടലും അവിടെ അവസാനിക്കും.
അതിനു പകരം ഞങ്ങളുടെ ജോലി തടസപ്പെടുത്തുന്നതോ, തീവ്രവാദികളെ രക്ഷപെടാന്‍ സഹായിക്കുന്നതോ അനുവദിക്കാന്‍ സാധിക്കില്ല. സുരക്ഷ സേനക്കു നേരെ കല്ലെറിയുന്നത് അവരെ കൂടുതല്‍ പ്രകോപിതരാക്കാനേ സഹായിക്കു. കശ്മീരിലെ വിഘടനവാദികൾ പാകിസ്ഥാന്റെ കെണിയില്‍ വീണിരിക്കുകയാണെന്നും, അതാണ് തങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ വിഷയങ്ങള്‍ക്ക് സൈനിക നടപടികള്‍ ഒരു പരിഹാരമല്ല. ഇവിടുത്തെ ജനങ്ങള്‍ കൊല്ലപ്പെടില്ല എന്ന് ഉറപ്പാണെങ്കില്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ തയാറാണെന്നും റാവത്ത് പറഞ്ഞു.