ഭോപ്പാൽ ; മകൻ പരീക്ഷയിൽ പരാജയപ്പെട്ടത് പടക്കം പൊട്ടിച്ചും,മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിക്കുക. കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നാം.
എന്നാൽ മദ്ധ്യപ്രദേശിൽ മകൻ പത്താം ക്ലാസ് പരീക്ഷ തോറ്റപ്പോൾ പിതാവ് കുടുംബാംഗങ്ങളെയും,സുഹൃത്തുക്കളെയും,നാട്ടുകാരേയും വിളിച്ചു കൂട്ടി ഗംഭീര പാർട്ടിയാണ് നൽകിയത്.
ശിവാജി വാർഡ് സ്വദേശിയായ സുരേന്ദ്ര കുമാർ വ്യാസാണ് മകൻ അഷു കുമാറിന്റെ ‘തോൽവി‘ ആഘോഷിച്ച അച്ഛനായി മാറിയത്. എന്നാൽ അതിനു അദ്ദേഹം പറഞ്ഞ കാരണമാണ് പിന്നീട് എല്ലാവരെയും ചിന്തിപ്പിച്ചത്.
‘ പരീക്ഷ തോറ്റാൽ പല കുട്ടികളും വിഷാദത്തിലേക്ക് വീണു പോകാറാണ് പതിവ്,ചിലവർ ആത്മഹത്യ ചെയ്യും,ബോർഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാന പരീക്ഷയെന്നാണ് മകനെ മനസിലാക്കണം. അവൻ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്,അതുകൊണ്ട് തന്നെ അവനെ ഈ രീതിയിൽ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടതും‘ ഇതായിരുന്നു ഈ ആഘോഷങ്ങളെ കുറിച്ചുള്ള സുരേന്ദ്ര കുമാറിന്റെ അഭിപ്രായം.
സത്ക്കാരത്തിന്റെ കാരണമറിഞ്ഞ് ആദ്യം ഞെട്ടിയവർ പോലും പിന്നീട് ആ പിതാവിന്റെ പ്രതികരണത്തിനെ അഭിനന്ദിക്കുകയായിരുന്നു.
പിതാവിന്റെ ഈ ശ്രമത്തിൽ മകനും സന്തോഷവാനാണ്. ‘അച്ഛന്റെ പ്രവർത്തിയെ താൻ ബഹുമാനിക്കുന്നു.ഇത് ജീവിതത്തിൽ ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് തന്നെ ഓർമ്മിപ്പിക്കുന്നു.നല്ല മാർക്കോടെയാവും തന്റെ അടുത്തവർഷത്തെ വിജയമെന്നും മകൻ അഷുകുമാർ പറഞ്ഞു.
സത്ക്കാരത്തിനു വന്നവർ ഇരുവർക്കും ആശംസകൾ നേർന്നാണ് മടങ്ങിയത്.