കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരൻ മരിച്ച സാഹചര്യത്തിൽ കോടതി സമുച്ചയത്തിൽ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവർത്തനം ജൂൺ ആറ് വരെ നിർത്തി വെക്കാൻ ഹൈക്കോടതി രജിസ്ട്രാർ നിർദേശം നൽകി. മജിസ്ട്രേറ്റ് കോടതികൾക്കും കുടുംബക്കോടതിക്കുമാണ് നിർദേശം ബാധകമെന്നും ഹൈക്കോടതിയിലെ സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ കെ. ഹരിപാൽ അറിയിച്ചു.
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയർ സൂപ്രണ്ട് ടി.പി മധുസൂദനൻ നിപ്പ വൈറസ് ബാധയെത്തുടർന്ന് മരിച്ചതിനാൽ കോടതികളുടെ പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് നടപടി.
തിരക്കുള്ള കോടതികളുടെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഒാഫീസുകൾ പ്രവർത്തിക്കും. ജൂൺ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജില്ലാ ജഡ്ജിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിനനുസരിച്ച് തുടർന്ന് തീരുമാനമെടുക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.