ന്യൂഡൽഹി : 2016 ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഏതാണ്ടിങ്ങനെയാണ് . “പാവപ്പെട്ടവർക്കും ദരിദ്രർക്കും ഏറ്റവും അടുപ്പമുള്ളത് പോസ്റ്റ്മാനോടാണ് . പോസ്റ്റുമാനും അത്തരമൊരു ബന്ധമാണ് അവരോടും ഉള്ളത്. എന്നാൽ നാം ഒരിക്കലും പോസ്റ്റോഫീസ് ജീവനക്കാരുടെ നേർക്ക് അനുഭാവപൂർവം നോക്കിയിട്ടില്ല “
കേന്ദ്രസർക്കാർ ഇതാ അവരെ അനുഭാവപൂർവം പരിഗണിച്ചിരിക്കുന്നു. നിരവധി കമ്മിറ്റികൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും ഒന്നും നടപ്പായിരുന്നില്ല. എന്നാൽ ഗ്രാമീണ തപാൽ ജീവനക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് പഠിക്കാൻ നരേന്ദ്രമോദി സർക്കാർ നിയോഗിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി നൽകിയ റിപ്പോർട്ട് അനുസരിച്ച് ഗ്രാമീണ തപാൽ ജീവനക്കാരുടെ വേതനം ഉയർത്താൻ മന്ത്രിസഭ അനുമതി നൽകി. ഇതിലൂടെ മൂന്നു ലക്ഷത്തി ഏഴായിരം ജീവനക്കാർക്കാണ് പ്രയോജനം ലഭിക്കുക.
ഗ്രാമീണ ഡാക് സേവകിന്റെ കീഴിലുള്ള 11 സ്ളാബുകൾ ഇനി ഇനി മുതൽ മൂന്നായി ചുരുങ്ങും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ , അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ / ഡാക് സേവക് എന്നീ മൂന്നു വിഭാഗങ്ങളാണ് ഇനിയുള്ളത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാർ 4 മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ടൈം റിലേറ്റഡ് കണ്ടിന്യുറ്റി അലവൻസ് 12,000 ആക്കിയാണ് വർദ്ധിപ്പിച്ചത്. ഇത് നേരത്തെ പല വിഭാഗങ്ങളിലായി 2745 മുതൽ 4575 വരെ ആയിരുന്നു. അതേ സമയം അഞ്ചു മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് നേരത്തെ ലഭിച്ചിരുന്ന 4575 ഇപ്പോൾ 14,500 ആക്കി ഉയർത്തിയിട്ടുണ്ട്.
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ , ഡാക് സേവക് എന്നിവരുടെ അലവൻസ് നാലു മണിക്കൂർ ജോലി ചെയ്യുന്നവർക്ക് 10,000 ആയും അഞ്ച് മണിക്കൂർ ജോലി ചെയ്യുന്നവർക്ക് 12,000 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് 2295-3635 ഉം 3330-4220 ഉം ആയിരുന്നു. 2016 ജനുവരി മുതൽ ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പിൽ വരും . ഇത് ഒറ്റഗഡുവായി നൽകുന്നതിനും മന്ത്രിസഭ അനുമതി നൽകി. കേന്ദ്ര ജീവനക്കാർക്ക് ക്ഷാമ ബത്ത പരിഷ്കരിക്കുന്നതിനൊപ്പം ഇവർക്കും പരിഷ്കരണമുണ്ടാകും. പുതുതായി റിസ്ക് ആൻഡ് ഹാർഡ്ഷിപ്പ് അലവൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്.1,29,346 ഗ്രാമീണ തപാൽ ഓഫീസുകളാണ് ഉള്ളത്. കേന്ദ്ര ഓഫീസുകളിലും മറ്റ് സബ് ഓഫീസുകളിലും ജോലി ചെയ്യുന്ന പോസ്റ്റ്മാന്മാർക്കും പുതിയ വേതന വ്യവസ്ഥ പ്രയോജനകരമാകും.