തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു കൊടുത്ത കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫില്‍ വന്‍ പൊട്ടിത്തെറി. പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത നടപടിയെ അതിരൂക്ഷമായാണ് യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളും വിമര്‍ശിച്ചത്. മുന്‍പൊന്നും കണ്ടിട്ടില്ലാത്ത രീതിയില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.
ഇന്ന് നടന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ നിന്നും വി.എം.സുധീരന് ഇറങ്ങിപ്പോയി. മാണി എത്തുന്നതു വരെ യോഗത്തില്‍ പങ്കെടുത്ത സുധീരന് മാണി എത്തിയതോടെ ഇറങ്ങിപ്പോരുകയായിരുന്നു. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്ന് സുധീരന് പറഞ്ഞു.വര്‍ഷങ്ങളായി കോണ്‍ഗ്രസിനൊപ്പം നിന്ന പ്രവര്‍ത്തകരാണ് ഇവിടെ വഞ്ചിക്കപ്പെട്ടത്. മാണിയുടെ വരവ് മുന്നണിയെ ശക്തിപ്പെടുത്തില്ല. ഇത് ബിജെപിയെ ശക്തിപ്പെടുത്തുന്ന നടപടിയാണെന്നും സുധീരന് കുറ്റപ്പെടുത്തി.
കെ.മുരളീധരനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തില്ല. നിലവിലുള്ള സിറ്റിംഗ് സീറ്റ് കൂടി മാണിക്ക് കൊടുക്കാമായിരുന്നെന്നാണ് മുരളീധരന് പരിഹാസരൂപേണ വിഷയത്തോട് പ്രതികരിച്ചത്. അതേസമയം രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുക്കുന്നതിന് മുമ്പ് രാഷ്ട്രീയകാര്യ സമിതി ചേരേണ്ടിയിരുന്നെന്ന് കെ.വി.തോമസ് പറഞ്ഞു. സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുക്കേണ്ടിയിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു.
യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂരും, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും യോഗത്തില്‍ പങ്കെടുത്തില്ല. ഷാനിമോള്‍ ഉസ്മാനും എതിര്‍പ്പുമായി രംഗത്തെത്തി്. നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിതെന്നാണ് ഷാനിമോള്‍ പറഞ്ഞത്. തിരുത്തല്‍ നടപടിയുമായി ഹൈക്കമാന്റ് ഇടപെടണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് മാത്രമാണ് ഈ തീരുമാനത്തിന്റെ ഉത്തരവാദിത്തമെന്ന് യുഡിഎഫ് നേതാവ് എ.എ.അസീസ് ആരോപിച്ചു.
രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി സ്ഥാനം കെ ജയന്ത് രാജിവച്ചു. നാണം കെട്ട കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തന്റെ രാജിയെന്ന് ജയന്ത് പറഞ്ഞു.
സീറ്റ് കൈമാറാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടിയുടേതും ചെന്നിത്തലയുടേതും ഹസന്റേതും മാത്രമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പിജെ.കുര്യന് രംഗത്തെത്തി. നടന്നത് തന്നെ മാറ്റി നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച കൗശലമെന്ന് പി ജെ കുര്യന് ആരോപിച്ചു. മുന്‍പും ഇതേ രീതിയില്‍ തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നതാണ്. ഇനി ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും കുര്യന് പറഞ്ഞു.