ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ പോരാട്ടം തോറ്റ യുദ്ധമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.രാജീവ്ഗാന്ധിയെ വധിച്ച മാതൃകയിൽ മോദിയെ വധിക്കാൻ നീക്കം നടക്കുന്നുന്നുവെന്ന പൂനെ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളിൽ സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.തോറ്റ യുദ്ധത്തിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ ഇപ്പോൾ പോരാടുന്നത്.രാജ്യത്തെ 10 ജില്ലകളിൽ മാത്രമാണ് അവരിപ്പോൾ ഉള്ളത്,അദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ വധിക്കാൻ കമ്യൂണിസ്റ്റ് ഭീകരർ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നത്. ഭീമ-കൊറേഗാവ് സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ അനുഭാവികളിൽ നിന്ന് ഇത്തരമൊരു വിവരം ലഭിച്ചതായി പൂനെ പൊലീസ് കോടതിയിൽ പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെയുണ്ടായ ആക്രമണത്തിന്റെ മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
കമ്യൂണിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് അറസ്റ്റിലായ സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത് , ഷോമ സെൻ ,റോണ വിൽസൺ എന്നിവരെ അറസ്റ്റ് ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.