അപ്പാച്ചെ 64 എ. അമേരിക്കൻ സൈന്യത്തിന്റെ വിശ്വസ്തനായ പോരാളി . രാവും പകലും ഒരു പോലെ ആക്രമിക്കാൻ കഴിയുന്നവൻ . എതു പരിതസ്ഥിതിയിലും ഏത് കാലാവസ്ഥയിലും പതറാത്ത പോരാട്ട വീര്യം. കരസേനയെ സഹായിക്കൽ ആണ് പ്രധാന ലക്ഷ്യമെങ്കിലും ഇപ്പോൾ ടാങ്കുകൾക്ക് ഇവനൊരു പേടി സ്വപ്നമാണ്.
ട്വിൻ ടർബോഷാഫ്റ്റ് അപ്പാച്ചെയ്‌ക്ക് നാല് ബ്ളേയ്ഡുള്ള പങ്കയാണുള്ളത്. മുൻവശത്ത് ഉറപ്പിച്ചിരിക്കുന്ന സെൻസർ ലക്ഷ്യത്തെ കൃത്യമായി കണ്ടെത്തും. ലേസർ ,ഇൻഫ്രാറെഡ് സംവിധാനം ലക്ഷ്യ നിർണയം നടത്തി ശത്രുസംവിധാനത്തെ ആക്രമിച്ച് പുകച്ചു കളയും.
30 എം.എം ആട്ടോമാറ്റിക്ക് തോക്കും ,70 എം.എം റോക്കറ്റും ലേസറിനാൽ നിയന്ത്രിതമായ മിസൈലുകളും അപ്പാച്ചെയുടെ പ്രത്യേകതയാണ്. മണിക്കൂറിൽ 284 കിലോമീറ്റർ വേഗതയിൽ ഇവൻ പറക്കും.വ്യോമ-വ്യോമ മിസൈലുകൾ മറ്റ് ഹെലികോപ്ടറുകളെ കവച്ചു വയ്‌ക്കുന്ന അപ്പാച്ചിയൻ പ്രത്യേകതയാണ്. ഒരു മിനുട്ടിനുള്ളിൽ 128 ലക്ഷ്യങ്ങൾ തകർക്കും ഈ ഭീകരൻ.
സൈന്യത്തിന്റെ ഭാഗമായശേഷം അമേരിക്ക പങ്കെടുത്ത ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും അപ്പാച്ചെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് . ഇറാഖ്-അഫ്ഗാൻ യുദ്ധങ്ങളിൽ അപ്പാച്ചെ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന കുന്തമുനകളിലൊന്നായിരുന്നു. ടാർഗറ്റ് അക്വിസിഷൻ ഡെസിഗ്നേഷൻ സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളത് പൈലറ്റിന്റെ ശിരസ്സിന്റെ ചലങ്ങൾക്കനുസരിച്ചായതിനാൽ പൈലറ്റ് നോക്കുന്നിടത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യും.
1990 ൽ ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോൾ അമേരിക്ക നടത്തിയ ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമിൽ നിർണായക പങ്കു വഹിച്ചിരുന്നു അപ്പാച്ചെ. ഇറാഖിന്റെ റഡാർ സംവിധാനത്തെ നശിപ്പിച്ച് വ്യോമസേനയ്‌ക്ക് വഴിയൊരുക്കിയതും ഇവൻ തന്നെ.
4,168 കോടി രൂപയുടെ കരാറിൽ പ്രാഥമിക ഘട്ടത്തിൽ ആറു ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യൻ പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.ആകെ 22 ഹെലികോപ്റ്ററുകളാണ് സേനക്കായി വാങ്ങുക.അമേരിക്കൻ സർക്കാർ ഹെലികോപ്ടർ വിൽക്കാനുള്ള കരാറിനു അനുവാദം നൽകിക്കഴിഞ്ഞു