ശ്രീനഗർ : കശ്മീർ താഴ്വരയിൽ തീവ്രവാദ സംഘങ്ങളെ നേരിടാൻ ഭാരതത്തിന്റെ സുദർശന ചക്രം എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ സേന എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു കാലമായി എൻ.എസ്.ജി കമാൻഡോകൾ താഴ്വരയിൽ പരിശീലനം നടത്തുന്നതായാണ് സൂചന. താമസിയാതെ ഇവർ ഭീകരവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകുമെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നു.
കശ്മീർ ഗവർണർ ഭരണത്തിലായതോടെ ഭീകര വിരുദ്ധ നീക്കങ്ങൾ കൂടുതൽ ശക്തമാകും. ഓപ്പറേഷൻ ഓൾ ഔട്ട് വീണ്ടും ആരംഭിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. അതിർത്തിയിൽ പാക് വെടിവെപ്പിനെതിരെ ശക്തമായി പ്രതികരിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഭീകര വിരുദ്ധ നീക്കത്തിനിടെ സൈനികർ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണ് കൂടുതൽ ആധുനിക പരിശീലനങ്ങൾ പൂർത്തിയാക്കിയ ഭാരതത്തിന്റെ അഭിമാനമായ എൻ.എസ്.ജിയുടെ ഒരു വിഭാഗത്തെ നിയമിക്കുന്നത്. ഇത് സൈനികരുടെ ഭീകര വിരുദ്ധ നീക്കത്തിന്റെ ശക്തിയും തീവ്രതയും പല മടങ്ങ് വർദ്ധിപ്പിക്കുമെന്നാണ് നിരീക്ഷണം.
കൊടും കാടുകൾക്കിടയിലും മറ്റ് കേന്ദ്രങ്ങളിലും ഒളിച്ചിരുന്ന് യുദ്ധം നയിക്കുന്ന ഭീകരരെ നേരിടാൻ നേരത്തെ സ്നൈപ്പർമാരെയും ഉപയോഗിച്ച് തുടങ്ങിയിരുന്നു. കൂടുതൽ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ കഴിയുമെന്നതാണ് സ്നൈപ്പറിന്റെ ഗുണം . ഒപ്പം ആയുധങ്ങൾ കുറച്ചു മതിയെന്നതും നേട്ടമാണ്.ഇവരെ പരിശീലിപ്പിച്ചത് എൻ.എസ്.ജിയാണ്.
എം.പി 5 സബ് മെഷീൻ ഗണ്ണുകൾ, ആധുനിക സ്നൈപ്പർ റൈഫിളുകൾ , കെട്ടിടത്തിന് അധികം കേടുപാടു തട്ടാതെ സ്ഫോടനം നടത്താൻ കഴിയുന്ന സി4 സ്ഫോടക വസ്തുക്കൾ തുടങ്ങിയവ എൻ.എസ്.ജിയുടെ ഭീകര വിരുദ്ധ നീക്കത്തിനു തുണയാകും.