മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ജേതാക്കളാകാൻ ഇംഗ്ലണ്ടും ബൽജിയവും ഇന്ന് നേർക്കുനേർ. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് കൊളംബിയ – സെനഗലിനേയും, ജപ്പാൻ – പോളണ്ടിനെയും നേരിടും.
ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇംഗ്ലണ്ടും ബെൽജിയവും ഗ്രൂപ്പ് ജിയിൽ നിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞു. ഇരു ടീമുകൾ തമ്മിലുള്ള മത്സരമാകും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക. പാനമയെ ഗോൾമഴയിൽ മുക്കിയ ഇംഗ്ലണ്ട് നിര മികച്ച ഫോമിലാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ഹാട്രിക് അടക്കം അഞ്ചു ഗോളുമായി ഹാരി കെയ്ന ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്നു. ഒപ്പം നിൽക്കാൻ ജോൺ സ്റ്റോൺസുമുണ്ട്.
ടുണീഷ്യയെയും പാനമയേയും കീഴടക്കിയ ബൽജിയത്തിന്‍റെ കരുത്ത് റൊമേലു ലുക്കാക്കുവിന്‍റെയും ഇഡൻ ഹസാർഡിന്‍റെയും തകർപ്പൻ ഫോം. നാലു ഗോളുമായി രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഒപ്പമുള്ള റൊമേലു ലുക്കാക്കുവിൽ നിന്നും മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ടുണീഷ്യയും ആദ്യ ലോകകപ്പിനെത്തിയ പാനമയും അവസാന മത്സരത്തിൽ ജയത്തോടെ റഷ്യ വിടാനാകും പോരാട്ടത്തിന് ഇറങ്ങുക. 11. 30 നാണ് ഗ്രൂപ്പിലെ ഇരു മത്സരങ്ങളും ആരംഭിക്കുക.
ജപ്പാനും സെനഗലും കൊളംബിയയും ഗ്രൂപ്പ് എച്ചിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ട്. ഒരു ജയവും ഒരു സമനിലയുമായി ജപ്പാനും സെനഗലിനും നാലു പോയിന്‍റുണ്ട്. ജപ്പാനോട് ആദ്യ മത്സരം തോറ്റ കൊളംബിയ രണ്ടാം മത്സരത്തിൽ പോളണ്ടിനെ കീഴടക്കി പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തുന്നു. രാത്രി ഏഴരയ്‌ക്ക് നടക്കുന്ന മത്സരത്തിൽ ജപ്പാൻ – പോളണ്ടിനെയും കൊളംബിയ – സെനഗലിനേയും നേരിടും. ആദ്യ രണ്ട് മത്സരവും തോറ്റ പോളണ്ടിന് ഇനി ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. അവസാന മത്സരത്തിൽ ജപ്പാനെ കീഴടക്കി റഷ്യയിൽ നിന്ന് മടങ്ങാനാകും റോബർട്ട് ലവൻഡോവിസ്കിയും സംഘവും ലക്ഷ്യമിടുക.