കൊച്ചി: സംഘടനയുടെ ഭാഗമാകാനില്ലെന്ന് ദിലീപ്. അമ്മ ജനറൽ സെകര്ട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിരപരാധിത്വം തെളിയിക്കും വരെ സംഘടനയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ല. തന്റെ പേരുപറഞ്ഞ് സംഘടനയെ അപമാനിക്കുന്നതിൽ സങ്കടമെന്നും ദിലീപ് കത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ് നൽകാതെയും, എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാദ്ധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും, സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പ് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്.
മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേരുന്നുവെന്നും ദിലീപ് കത്തിൽ പറയുന്നു.