മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഇന്ന് മുതൽ മരണക്കളി. ഇന്ന് നടക്കുന്ന ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ. ഇന്നത്തെ രണ്ടാം മത്സരത്തിൽ പോർച്ചുഗലും യുറുഗ്വായും മാറ്റുരയ്‌ക്കും.
അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം വൈകിട്ട് 7.30ന് തുടങ്ങും. ഓരോ മത്സരം കഴിയുന്തോറും അർജന്‍റീന സ്വാഭാവിക താളത്തിലേക്ക് മെല്ലെ അടുക്കുന്നു എന്നതിൽ മെസ്സിക്കും കൂട്ടർക്കും ആശ്വസിക്കാം. ക്രൊയേഷ്യയ്‌ക്കെതിരേ ആശയമില്ലാതെ അലഞ്ഞ അർജന്‍റീന, നൈജീരിയയ്‌ക്കെതിരായ മത്സരത്തിൽ പന്തടക്കത്തിലും ഒത്തിണക്കത്തിലും ഏറെ മെച്ചപ്പെട്ടു. എന്നാൽ പാളുന്ന പ്രതിരോധത്തിലെ വിള്ളലടച്ചില്ലെങ്കിൽ മൂർച്ചയേറിയ ഫ്രഞ്ച് നിരയ്‌ക്കുമുന്നിൽ മുട്ടിടിക്കും.
സന്തുലിതമായ പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയും ഫ്രാൻസിന് അവകാശപ്പെടാം. എണ്ണയിട്ട യന്ത്രം പോലെ മുന്നേറിയില്ലെങ്കിൽ പോഗ്ബയും എംബാപെയും ഗ്രിസ്മാനുമുൾപ്പെടെയുള്ള ജർമ്മൻ നിരയ്‌ക്കു മുന്നിൽ അർജന്‍റീനയ്‌ക്ക് കാലിടറും.
പോർച്ചുഗലും ഉറുഗ്വായും ഏറ്റുമുട്ടുന്ന രണ്ടാം പ്രീക്വാർട്ടർ മത്സരം രാത്രി 11.30ന് തുടങ്ങും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിൽ മുന്നേറിയ പോർച്ചുഗൽ ഇതുവരെ കണ്ട കളിയല്ല ഇന്ന് നേരിടാൻ പോകുന്നത്. ലുയി സുവാരസും എഡിസൻ കവാനിയും ഉൾപ്പെടുന്ന ഉറുഗ്വായ് മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ പെപ്പെയ്‌ക്കും കൂട്ടർക്കും ഏറ്റവും മികച്ച പ്രകടനം തന്നെ കളത്തിലെടുക്കണം.
പുറത്താകുന്നത് ഏത് ടീമായാലും അത് ഈ ലോകകപ്പിന്‍റെ നഷ്ടം തന്നെയായിരിക്കും.